X

സിദ്ദീഖ് കാപ്പന്റെ മോചനത്തിന് ശ്രമം തുടരുമെന്ന് പ്രതിപക്ഷ നേതാക്കള്‍

ഹാത്രസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രക്കിടെ യു.പി പോലീസ് അന്യായമായി അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി തടങ്കലില്‍ വെച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തിന് ശ്രമം തുടരുമെന്ന് പ്രതിപക്ഷ നേതാക്കള്‍ കുടുംബത്തിന് ഉറപ്പ് നല്‍കി. സിദ്ദീഖ് കാപ്പന്റെ കുടുംബം നിയമസഭയിലെത്തി പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിയെയും കണ്ടു. ഭാര്യ റൈഹാനത്തും മകന്‍ മുസ്സമ്മിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നിവേദനം നല്‍കി. മോചനത്തിന് ആവശ്യമായ എല്ലാ തരത്തിലുള്ള ഇടപെടലുകളും നടത്താമെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പ് നല്‍കി.

നിസാരമായ കാരണങ്ങള്‍ പറഞ്ഞാണ് സിദ്ദിഖ് കാപ്പനെ തടങ്കലില്‍ വെച്ചിരിക്കുന്നത്. കരി നിയമങ്ങള്‍ ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരെ തടങ്കലില്‍ വച്ചിരിക്കുന്നതിലൂടെ ഞങ്ങള്‍ക്കെതിരായി ആരും ഒന്നും ശബ്ദിക്കേണ്ടെന്ന മുന്നറിയിപ്പാണ് ഭരണകൂടം നല്‍കുന്നത്. ജനാധിപത്യപരമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും എഴുതാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്- വി.ഡി സതീശന്‍ പറഞ്ഞു. സിദ്ദീഖ് കാപ്പന്റെ മോചനത്തിന് ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ നടന്നു കൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതയുടെ ഇരയാണ് സിദ്ദീഖ് കാപ്പനെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു വര്‍ഷത്തോളമായി തടവില്‍ കഴിയുന്ന അദ്ദേഹത്തിന്റെ മോചനം ഒരു മനുഷ്യാവകാശ പ്രശ്നമായി നിലനില്‍ക്കുകയാണ്. മോചനത്തിന് ആവശ്യമായ നിയമ സഹായങ്ങളും, ഇടപെടലുകളും തുടര്‍ന്നും ഉണ്ടാകും- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

 

 

Test User: