X

കുടുംബത്തിന്റെ ജീവനെടുത്തത് ഓണ്‍ലൈന്‍ ലോണ്‍?; യുവതിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക്

കുഞ്ഞുങ്ങളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.

മരിച്ച ശില്‍പയെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാര്‍ കെണിയില്‍പെടുത്തിയെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കുടുംബത്തിന്റെ മരണശേഷം ശില്പയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ബന്ധുക്കളുടെ ഫോണിലേക്ക് വന്നതോടെയാണ് സംശയം ശക്തമായത്. ലോണ് തിരിച്ചടച്ചില്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ആത്മഹത്യ എന്ന് ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബന്ധുക്കള്‍ക്ക് അറിവുണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസമാണ് കോവിഡിനെ തുടര്‍ന്നുള്ള കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവദമ്പതികള്‍ ആത്മഹത്യ ചെയ്തു. നോര്‍ത്ത് കടമക്കുടി മടശേരിവീട്ടില്‍ നിജോ (40), ഭാര്യ ശില്‍പ (32), മക്കളായ ഏയ്ബല്‍(7), ആരോണ്‍ (5) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെ തറാവാട്ടുവീടിന്റെ മുകള്‍നിലയില്‍ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബാധ്യതയും. തങ്ങളെ ആരും സഹായിക്കുന്നില്ലെന്നും സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. കെട്ടിടനിര്‍മാണ തൊഴിലാളിയും ആര്‍ട്ടിസ്റ്റുമായ നിജോയെ ഫോണില്‍ വിളിച്ചിട്ടു കിട്ടാത്തതിനാല്‍, ഒപ്പം ജോലി ചെയ്യുന്ന സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് നിജോയെ വീടിന്റെ ഹാളില്‍ ഫാനിലും ശില്‍പയെ സീലിംഗിലെ ഹുക്കിലും തൂങ്ങിയ നിലയില്‍ കണ്ടത്. താഴത്തെ നിലയിലുണ്ടായിരുന്ന സഹോദരനെ വിളിച്ചുവരുത്തി വാതില്‍ ചവിട്ടിത്തുറന്നത് അകത്ത് പ്രവേശിച്ചപ്പോള്‍ മക്കളെ മുറിയിലെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പത്ത് വര്‍ഷം മുമ്പാണ് നിജോയും ശില്‍പയും വിവാഹിതരായത്.

ഒരു മാസം മുമ്പാണ് ശില്‍പ വിദേശത്ത് നിന്നെത്തിയത്. ഇന്നലെ ഇറ്റലിയിലേക്ക് പോവുകയാണെന്നാണ് ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നത്. ഏയ്ബലിന്റെ കഴുത്തില്‍ കൈകൊണ്ട് ഞെരിച്ച പാടുണ്ട്. ശില്‍പയുടെ മുഖത്ത് കുട്ടിയുടേതെന്ന് കരുതുന്ന നഖപ്പാടുകളുമുണ്ട്. കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന.

webdesk11: