X

ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളില്‍ പരിശോധന

തിരുവനന്തപുരം: ഓണാവധി പ്രമാണിച്ച് ഹൗസ് ബോട്ടുകളടക്കമുള്ള ടൂറിസ്റ്റ് ബോട്ടുകളില്‍ കുട്ടികള്‍ അടക്കമുള്ള വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുമെന്നതിനാല്‍ കേരളാ മാരീടൈം ബോര്‍ഡ് പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കി.

ടൂറിസ്റ്റ് ബോട്ടുകളില്‍ ആവശ്യമായ ലൈഫ് സേവിങ് ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും അനുവദനീയമായ ആളുകള്‍ മാത്രമേ കയറുന്നുള്ളൂവെന്നും ഉറപ്പാക്കേണ്ടത് ബോട്ടുടമയുടെയും ബോട്ട് ഡ്രൈവറുടെയും കടമയാണ്.
നിയമപ്രകാരം യാത്രക്കാര്‍ ലൈഫ് സേവിങ് ജാക്കറ്റ് ധരിക്കേണ്ട യാനങ്ങളില്‍ അതുറപ്പാക്കേണ്ടത് ബോട്ട് ഡ്രൈവറുടെ കടമയാണ്. രജിസ്‌ട്രേഷന്‍/ സര്‍വെ ഇല്ലാതെ സര്‍വീസ് നടത്തിയാല്‍ അവ പിടിച്ചെടുത്ത് നശിപ്പിക്കുന്ന നടപടികള്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.

അംഗീകൃത ലൈസന്‍സ് ഇല്ലാതെ ബോട്ടുകള്‍ ഓടിച്ചാല്‍ ഓടിക്കുന്ന ആള്‍ക്കും ബോട്ട് ഉടമയ്ക്കും എതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. വിനോദ സഞ്ചാരത്തിനായി വരുന്ന യാത്രക്കാര്‍ യാത്ര ചെയ്യുന്ന യാനം അംഗീകൃതമാണോയെന്ന് യാനത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റ് നോക്കി മനസ്സിലാക്കണമെന്ന് മാരീടൈം ബോര്‍ഡ് നിര്‍ദേശിച്ചു.

webdesk14: