X

ഒപെക് ഉല്‍പാദനം കുറച്ചു എണ്ണ വില ഉയരുന്നു

വിയന്ന: എണ്ണ വിലയിടിവ് തടയാന്‍ അസംസ്‌കൃത എണ്ണ ഉല്പാദനം വെട്ടിക്കുറയ്ക്കാന്‍ വിയന്നയില്‍ ചേര്‍ന്ന ഒപെക് രാജ്യങ്ങളുടെ യോഗം തീരുമാനിച്ചു. 2008 ന് ശേഷം ഇതാദ്യമായാണ് ഉല്പാദനം കുറയ്ക്കാന്‍ എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിക്കുന്നത്. ഇതേ തുടര്‍ന്ന് അസംസ്‌കൃത എണ്ണവില ബാരലിന് 50 ഡോളറിന് മുകളിലെത്തി. സെപ്തംബറില്‍ അല്‍ജീരിയയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ഉല്‍പാദനം പരിമിതപ്പെടുത്താന്‍ ധാരണയിലെത്തിയിരുന്നു. പ്രതിദിന ഉല്‍പാദനം 33.64 ദശലക്ഷം ബാരലില്‍ നിന്ന്് 32.533 ദശലക്ഷം ബാരലായി കുറയ്ക്കാനായിരുന്നു അന്ന് ധാരണ.

പ്രതിദിന ഉല്‍പാദനം 32.5 ദശലക്ഷം ബാരലാക്കി നിജപ്പെടുത്തണമെന്ന ആവശ്യം യോഗത്തില്‍ ഒപെക് അംഗ രാജ്യമായ അല്‍ജിയേഴ്സ് ബുധനാഴ്ചത്തെ യോഗത്തില്‍ ഉന്നയിച്ചു. സഊദിയും ഇതേ നിലപാട് സ്വീകരിച്ചു. ഒപെക് അംഗങ്ങളല്ലാത്ത റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവരുടെ ഉല്‍പാദനത്തില്‍ പ്രതിദിനം ആറ് ലക്ഷം ബാരലിന്റെ കുറവ് വരുത്തുമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ നടന്ന ഒപെക് യോഗങ്ങളില്‍ സഊദിക്കും ഇറാനും ഏകാഭിപ്രായത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പ്രതിദിന ഉല്‍പാദനത്തില്‍ 10 ലക്ഷം ബാരല്‍ വരെ കുറവു വരുത്തുന്നതിനെ ഇറാനും അനുകൂലിച്ചിരുന്നു. ഒപെക് രാജ്യങ്ങളുടെ പുതിയ തീരുമാനത്തോടെ ക്രൂഡ് ഓയില്‍ വില ഒറ്റ ദിവസം കൊണ്ട് എട്ട് ശതമാനം ഉയര്‍ന്ന് അഞ്ചാഴ്ചത്തെ ഉയരത്തിലെത്തി.

chandrika: