X

വിസ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നോര്‍ക്ക

വിസ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നോര്‍ക്ക. സന്ദര്‍ശക വിസയില്‍ വിദേശരാജ്യത്തെത്തുന്നവര്‍ക്ക് ജോലി അവസരം ഒരുക്കുമെന്ന നിലയില്‍ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്ന് റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു.

സന്ദര്‍ശക വിസ രാജ്യം സന്ദര്‍ശിക്കുന്നതിനുള്ള അനുമതി മാത്രമാണെന്നും അത് ജോലിക്കുള്ള അനുമതിയല്ലെന്ന് മനസ്സിലാക്കണമെന്നും അജിത് കോളശേരി പറഞ്ഞു. ഒരു രാജ്യവും സന്ദര്‍ശക വീസയില്‍ ജോലി അനുവദിക്കില്ലെന്നും ഇത്തരം വാഗ്ദാനങ്ങള്‍ വിശ്വസിച്ച് വിദേശരാജ്യത്തേക്കു പോയാല്‍ അതു നിയമപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏജന്‍സികള്‍ വാഗ്ദാനം ചെയ്യുന്ന ജോലിയായിരിക്കില്ല അവിടെ എത്തുമ്പോള്‍ ലഭിക്കുന്നതെന്നും കൃത്യമായ വേതനമോ ഭക്ഷണമോ താമസ സൗകര്യമോ, തൊഴില്‍ നിയമങ്ങളുടെ പരിരക്ഷയോ ലഭിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ പോയവരെ പിന്നീട് ബന്ധപ്പെടാന്‍ പറ്റാത്തത് ആശങ്കപ്പെടുത്തുന്നതാണെന്നും അജിത് കോളശേരി പറഞ്ഞു.

ഇത്തരം ഏജന്‍സികളുടെ തെറ്റായ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് ഇന്ത്യയില്‍നിന്നും സന്ദര്‍ശക വിസയില്‍ മലേഷ്യ, കംബോഡിയ, തായ്ലന്‍ഡ്, മ്യാന്‍മാര്‍, ലാവോസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയ പലരും തട്ടിപ്പിനിരയായതായി വിവരം പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ വഴി മാത്രമേ അപേക്ഷ സമര്‍പ്പിക്കുന്നുള്ളെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. റിക്രൂട്ട്മെന്റ് ഏജന്‍സിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടോയെന്ന് ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ വഴി എളുപ്പത്തില്‍ പരിശോധിക്കാവുന്നതാണെന്നും അജിത് കോളശേരി പറഞ്ഞു.

 

 

webdesk17: