കൊച്ചി: ഞായറാഴ്ച കൊച്ചിയില്‍ നടക്കുന്ന ഐ.എസ്.എല്‍ ഫൈനലിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു തീര്‍ന്നു. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഇന്നലെ പുലര്‍ച്ചയോടെയും ബോക്‌സ് ഓഫീസ് ടിക്കറ്റുകള്‍ ഉച്ചയോടെയുമാണ് വിറ്റു തീര്‍ന്നത്. വേറൊരിടത്തും ടിക്കറ്റ് വില്‍പനയില്ലാത്തതിനാല്‍ മണിക്കൂറുകളോളം സ്റ്റേഡിയത്തിലെ ബോക്‌സ് ഓഫീസിന് മുന്നില്‍ കാത്തുനിന്ന നിരവധി പേര്‍ ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങി, കുറഞ്ഞ ടിക്കറ്റുകള്‍ മാത്രമേ വില്‍പനക്ക് വെച്ചുള്ളു എന്നാരോപിച്ച് ഒരുവിഭാഗം ബോക്‌സ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ സ്ഥലത്ത് പൊലീസ് സംഘവും എത്തി. അതേസമയം ബോക്‌സ്ഓഫീസ് കൗണ്ടര്‍ ശനിയാഴ്ച്ച രാവിലെ വീണ്ടും തുറക്കുമെന്നാണ് സൂചന. റിസര്‍വ് ചെയ്ത് വച്ച അയ്യായിരം ടിക്കറ്റുകള്‍ ഈ ദിവസം വില്‍പനക്ക് വെക്കുമെന്നാണ് അനൗദ്യോഗിക വിവരം.
ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന നേരത്തെ തുടങ്ങിയിരുന്നുവെങ്കിലും ബുധനാഴ്ച്ച രാത്രി കേരളം ഫൈനലിലെത്തിയതോടെയാണ് ടിക്കറ്റുകള്‍ ശരവേഗത്തില്‍ വിറ്റുപോയത്. കേരളം ജയിച്ചാല്‍ മാത്രം ടിക്കറ്റെടുക്കാമെന്ന ധാരണയില്‍ പലരും മുന്‍കൂര്‍ ബുക്ക് ചെയ്യാതെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഫൈനലിലെത്തിയതിന് തൊട്ടുപിന്നാലെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിന്റെ തള്ളികയറ്റമായിരുന്നു. ഇതിന് മുമ്പ് കൊല്‍ക്കത്ത ആരാധകര്‍ പകുതിയോളം ടിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ഏതാണ്ട് ഇന്നലെ രാവിലെയോടെ തന്നെ ഓണ്‍ലൈന്‍ ടിക്കറ്റുകളുടെ വില്‍പന അവസാനിപ്പിച്ചു.
ബ്ലോക്ക് ഡി, ബ്ലോക്ക് ബി ടിക്കറ്റുകള്‍ക്ക് പുറമേ നേരത്തേ 200 രൂപക്ക് വിറ്റിരുന്ന ഗാലറി ടിക്കറ്റുകള്‍ ഇത്തവണ 300 രൂപക്കാണ് വിറ്റത്. ബ്ലോക്ക് എ, സി, ഇ ടിക്കറ്റുകള്‍ക്ക് 500 രൂപയായിരുന്നു വില. 500 രൂപയുടെ ഭൂരിഭാഗം ടിക്കറ്റുകളും ഓണ്‍ലൈനില്‍ തന്നെ വിറ്റുതീര്‍ന്നതിനാല്‍ 300 രൂപയുടെ ടിക്കറ്റുകള്‍ മാത്രമാണ് ഇന്നലെ ബോക്‌സ്ഓഫീസില്‍ വില്‍പ്പനക്കായി വച്ചത്. എന്നാല്‍ രാവിലെ തന്നെ ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. പ്രധാന റോഡ് വരെ ക്യൂ നീണ്ടു. ടിക്കറ്റുകള്‍ കുറവായതിനാല്‍ ഒരാള്‍ക്ക് ഒരു ടിക്കറ്റ് മാത്രമേ നല്‍കുള്ളു എന്ന അധികൃതരുടെ നിലപാട് സംഘര്‍ഷത്തിനിടയാക്കി. മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് പലര്‍ക്കും ടിക്കറ്റുകള്‍ സ്വന്തമാക്കാനായത്. പകുതിയോളം പേര്‍ ടിക്കറ്റ് വാങ്ങാനാവാതെ മടങ്ങി.
ഫൈനല്‍ മത്സരം വീക്ഷിക്കാന്‍ അനേകം വിശിഷ്ടാതിഥികള്‍ ഉണ്ടാവുമെന്നതിനാല്‍ വി.ഐ.പി സീറ്റുകളും വി.വി.ഐ.പി ഭാഗത്തുള്ള ചെയര്‍ ടിക്കറ്റുകളും സംഘാടകര്‍ വെട്ടിക്കുറച്ചു. വി.വി.ഐ.പി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഇത്. അതിനാല്‍ 500 രൂപയുടെ കുറഞ്ഞ എണ്ണം ടിക്കറ്റുകള്‍ മാത്രമേ വില്‍പനക്കുണ്ടായുള്ളു. ഔദ്യോഗികമായി 55,000 പേര്‍ക്ക് കളി കാണാനുള്ള സൗകര്യമാണ് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലുള്ളത്. നോര്‍ത്ത് ഈസ്റ്റിനെതിരായ അവസാന ലീഗ് മത്സരത്തില്‍ കാണികളുടെ തള്ളിക്കയറ്റം മൂലം സ്റ്റേഡിയത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങള്‍ ഫൈനല്‍ മത്സരത്തില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കത്തിലാണ് സംഘാടകര്‍. സീസണില്‍ ലീഗിലെ ഏറ്റവും മികച്ച പത്ത് അറ്റഡന്‍സുകളില്‍ എട്ടും കൊച്ചിയിലേതാണ്. ലീഗിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഒക്‌ടോബര്‍ ഒമ്പതിന് ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരം കാണാനാണ് ഏറ്റവും കൂടുതല്‍ കാണികളെത്തിയത്, 54,913 പേര്‍.