X

ലൈംഗികാതിക്രമ കേസില്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല

ലൈംഗികാതിക്രമ കേസില്‍ നടന്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല. എഫ്ഐആര്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കേണ്ടതില്ല എന്നാണ് നിവിന്‍ പോളിയുടെ തീരുമാനം. കോതമംഗലത്തെ യുവതി നല്‍കിയ പരാതിയിലാണ് നിവിനെതിരെ കേസെടുത്ത് അന്വേഷണം നടക്കുന്നത്. കേസില്‍ നിവിനെ പോളിയെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

നിവിന്‍ പോളി അടക്കം ആറ് പേര്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് വാദ്ഗാനം ചെയ്ത് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ദുബായില്‍വെച്ച് 2023 ഡിസംബര്‍ 14,15 തീയതികളിലാണ് സംഭവം നടന്നതെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം നടനെതിരെ കേസെടുത്തത്. നിവിന്‍ പോളി കേസില്‍ ആറാം പ്രതിയാണ്.

യുവതി പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ നിവിന്‍ പോളി ആരോപണങ്ങള്‍ തള്ളിയിരുന്നു. പീഡനം നടന്നുവെന്ന് യുവതി ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനിലായിരുന്നെന്ന് നിവിന്‍ പറഞ്ഞു. യുവതി പറഞ്ഞ ദിവസങ്ങളില്‍ നിവിന്‍ തന്റെയൊപ്പമുണ്ടായിരുന്നുവെന്നും പരാതി വ്യാജമാണെന്നും വിനീത് ശ്രീനിവാസനും പറഞ്ഞിരുന്നു. പിന്നാലെ ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി നിവിന്‍ പോളിക്ക് പിന്തുണയുമായി നടി പാര്‍വതി ആര്‍ കൃഷ്ണയും രംഗത്തെത്തിയിരുന്നു.

 

webdesk17: