X

നിപ; സമ്പർക്കപ്പട്ടികയിലെ രണ്ടുപേർക്ക് പനി, 63 പേർ ഹൈറിസ്‌കിൽ

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 15കാരന്റെ നില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുള്ള രണ്ടുപേർക്ക് പനിയുള്ളതായും 63 പേരെ ഹൈറിസ്‌ക് പട്ടികയിൽ ഉൾപ്പെടുത്തിയതായും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറത്ത് നടത്തിയ അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

246 പേർ സമ്പർക്കപ്പട്ടികയിലുള്ളതായാണ് മന്ത്രി അറിയിക്കുന്നത്. മോണോ ക്ലോണൽ ആന്റിബോഡി ഉടനെത്തിക്കും. നിപ ബാധിതനായ കുട്ടിയുടെ നില അതീവഗുരുതരമെന്ന് അറിയിച്ച മന്ത്രി കുട്ടി എത്തിയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ആരെയും വിട്ടുപോകില്ലെന്നും കൂട്ടിച്ചേർത്തു.

സാമ്പിളുകൾ പരിശോധിക്കാൻ കോഴിക്കോട്ടെ ലാബ് കൂടാതെ പൂനെയിൽ നിന്ന് മൊബൈൽ ലാബുമെത്തും. പാണ്ടിക്കാട്ടെയും ആനക്കയത്തെയും മുഴുവൻ വീടുകളിലും ആരോഗ്യവകുപ്പ് സർവേ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പൂർണമായും ഐസലേഷനിലുള്ള കുടുംബങ്ങൾക്ക് വളണ്ടിയർമാർ അവശ്യസാധനങ്ങൾ എത്തിച്ചു നൽകും.

പാണ്ടിക്കാട് പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാണ്. വിവാഹം, സത്കാരം അടക്കമുള്ള പരിപാടികൾക്ക് പരമാവധി 50 പേർക്ക് മാത്രമാണ് അനുവാദം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും അടച്ചു. മറ്റ് സ്ഥലങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ പഞ്ചായത്ത് വിട്ട് പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്.

webdesk13: