X

‘ഡോക്ടര്‍ പണി വേണ്ട, ഞാന്‍ രാജ്യം വിടുന്നു’: വനിതാ ഡോക്ടറെ മര്‍ദിച്ച് ഇറങ്ങിവരുന്ന വിഡിയോ പുറത്ത്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചയാളെ രണ്ട് ദിവസം കഴിഞ്ഞിട്ടും പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പി ജി വിദ്യാര്‍ഥികളായ ഡോക്ടര്‍മാര്‍ സൂചന പണിമുടക്ക് നടത്തി. സമരത്തെ പിന്തുണച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷനും ഐ എം എയും രംഗത്തെത്തി.

അതേസമയം ഡോക്ടറെ മര്‍ദ്ധിച്ച ശേഷം രോഗിയുടെ ഭര്‍ത്താവ് ഐസിയുവില്‍ നിന്ന് ഇറങ്ങിവരുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ന്യൂറോ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന ഭാര്യ മരിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഡോക്ടറെ ചവിട്ടിയത്.തനിക്ക് ഡോക്ടര്‍ ആകേണ്ടന്നും രാജ്യം വിടുകയാണെന്നും മര്‍ദ്ദനമേറ്റ ഡോക്ടര്‍ പറഞ്ഞതായി ഐ എം എ സംസ്ഥാന പ്രസിഡണ്ട് ഡോക്ടര്‍ സുല്‍ഫി നൂഹ് സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.

ഡോക്ടര്‍ സുല്‍ഫി നൂഹിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഞാന്‍ ഡോക്ടര്‍ പണി നിര്‍ത്തുന്നു?

‘ഈ പണി എനിക്ക് വേണ്ട. ന്യൂറോസര്‍ജനുമാകേണ്ട, ഡോക്ടര്‍ പണിയും വേണ്ട.
ഞാന്‍ രാജ്യം വിടുന്നു’!കരയാതെ കരഞ്ഞുകൊണ്ട് ആ വനിതാ ഡോക്ടര്‍ ഇന്നലെ എന്നോട് ഇങ്ങനെ പറഞ്ഞു.
അടിവയര്‍ നോക്കി ഒത്ത ഒരാണൊരുത്തന്‍ ആഞ്ഞ് ചവിട്ടിയതിന്റെ ഫലം.

അതീവ ഗുരുതരാവസ്ഥയിലുള്ള, തലച്ചോറിനുള്ളില്‍ ട്യൂമര്‍ ബാധിച്ച രോഗി, ഓപ്പറേഷന്‍ കഴിഞ്ഞതിന് ശേഷവും ജീവന്‍ രക്ഷിക്കാന്‍ രാപകലില്ലാതെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ കിണഞ്ഞ് ശ്രമിച്ചതിന് ശേഷവും നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്ത നിര്‍ഭാഗ്യകരമായ കാര്യം ഐസിയുവിന് വെളിയില്‍ വന്ന് അതിരാവിലെ ഒരു മണിയോടെ രോഗിയുടെ ബന്ധുവിനോട് പറയുമ്പോള്‍ .അടിവയര്‍ നോക്കി ചാടി ഒരു ചവിട്ട്.

സിസി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.അതും 24 മണിക്കൂറും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി ഐസിയുവില്‍,സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കില്‍,

എന്തിന് ആശുപത്രി നിറയെ പറന്നു നടന്ന് ജോലിചെയ്യുന്ന ഒരു വനിതാ ഡോക്ടര്‍.
അഞ്ചര കൊല്ലം എംബിബിഎസ്.
അതിന് അഡ്മിഷന്‍ കിട്ടാന്‍ എല്‍കെജി മുതല്‍ പഠനം
മൂന്നുകൊല്ലം സര്‍ജറി പഠനം. അതിന് അഡ്മിഷന്‍ കിട്ടാനും വേണം കൊല്ലങ്ങള്‍.
സൂപ്പര്‍ സ്‌പെഷ്യാലിറ്റി പഠനത്തില്‍ മിക്കവാറും ഏതാണ്ട് എല്ലാ സമയവും ആശുപത്രിക്കുള്ളില്‍.പഠനം കഴിഞ്ഞിട്ട് കുട്ടികള്‍ മതിയെന്ന് തീരുമാനവും.
ചവിട്ട് കിട്ടിയ വനിത ഡോക്ടര്‍ ഐസിയുവിനുള്ളില്‍ നിലവിളിച്ച് കരയാന്‍ പോലും കഴിയാതെ തകര്‍ന്നടിയുന്നു.
പ്രതി ഇപ്പോഴും സുരക്ഷിതന്‍.
സ്വന്തം പ്രൊഫഷന്‍ ഉപേക്ഷിക്കാന്‍ തയ്യാറായി വനിതാ ഡോക്ടറും .
പ്രഭാത സവാരിയില്‍ മാത്രമല്ല തൊഴിലിടങ്ങളിലും വനിതകള്‍, വനിതാ ഡോക്ടര്‍മാര്‍ സുരക്ഷിതരല്ല.
ഇത് തലസ്ഥാനനഗരിയില്‍ ഒരു മാസത്തിനുള്ളിലെ രണ്ടാമത്തെ വനിത ഡോക്ടര്‍ ആക്രമണം
കേരളം എങ്ങോട്ട്?
ആശുപത്രി ആക്രമണങ്ങള്‍ ഒരിക്കലും വെച്ചു വെറുപ്പിക്കപ്പെടാന്‍ പാടില്ല.
അപ്പോ ചികിത്സ പിഴവെന്ന് രോഗിക്കൊ, രോഗിയുടെ ബന്ധുക്കള്‍ക്കോ തോന്നിയാല്‍ എന്ത് ചെയ്യും എന്ന് ചോദിച്ചു വരുന്നവരോട് നല്ല നമസ്‌കാരം.
നാട്ടില്‍ നിയമമുണ്ട് നിയമാനുസൃതമായ നടപടികളും.
അടിവയര്‍ നോക്കി ചാടി ചവിട്ടിയാല്‍
ഇനി
നോക്കി നില്‍ക്കാന്‍ ഇത് വെള്ളരിക്കാ പട്ടണമൊന്നുമല്ല തന്നെ!

ഡോ സുല്‍ഫി നൂഹു.
സംസ്ഥാന പ്രസിഡണ്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

 

 

Test User: