X

പുതിയ പാർലമെന്റ് മന്ദിരത്തിലും ചോർച്ച; ബിജെപിയുടെ ഡിസൈന്റെ ഭാ​ഗമാണോ എന്ന് പരിഹസിച്ച് ഇന്ത്യ മുന്നണി

പുതിയ പാര്‍ലമെന്റ് കെട്ടിടം ചേര്‍ന്നൊലിക്കുന്ന സാഹചര്യത്തില്‍ ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കി ഇന്ത്യ മുന്നണി. ഡല്‍ഹിയില്‍ കനത്ത മഴ പെയ്തതോടെ പാര്‍ലമെന്റ് മന്ദിരത്തിന്റെ ലോബി ചോര്‍ന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസും സമാജ്‌വാജി പാര്‍ട്ടിയും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. പണി പൂര്‍ത്തിയായി ഒരു വര്‍ഷം മാത്രമായ കെട്ടിടമാണ് ചോര്‍ന്നൊലിക്കുന്നത്. അയോധ്യയില്‍ പുതുതായി പണിത രാമക്ഷേത്രം ചോര്‍ന്നൊലിക്കുന്നതും കഴിഞ്ഞയിടയ്ക്ക് വാര്‍ത്തയായിരുന്നു.

സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ‘ചോദ്യപേപ്പര്‍ ചോര്‍ച്ച പുറത്ത്, വെള്ളം ചോര്‍ച്ച അകത്ത്. പ്രസിഡന്റ് ഉപയോഗിക്കുന്ന ലോബിയിലെ ചോര്‍ച്ച പുതിയ മന്ദിരത്തിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തരവിഷയങ്ങളിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്, അതും പണി പൂര്‍ത്തിയായി ഒരു വര്‍ഷം മാത്രമാകുമ്പോള്‍’. ടാഗോര്‍ മാണിക്കം എംപി എക്‌സില്‍ പ്രതികരിച്ചു.

ശതകോടികള്‍ ചെലവാക്കി ബിജെപി നിര്‍മ്മിച്ച മന്ദിരം ചോര്‍ന്നൊലിക്കുന്നതില്‍ സമാജ്‌വാദി പാര്‍ട്ടി എംപി അഖിലേഷ് യാദവ് ബിജെപിയെ കുറ്റപ്പെടുത്തി. പാര്‍ലമെന്റ് നടപടികള്‍ പഴയ മന്ദിരത്തിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘പഴയ പാര്‍ലമെന്റ് മന്ദിരം ഇതിലും നല്ലതായിരുന്നു, എന്തുകൊണ്ട് അങ്ങോട്ട് പൊയ്ക്കൂടാ. ശതകോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച പുതിയ പാര്‍ലമെന്റിലെ ജലചോര്‍ച്ചാ പദ്ധതി അവസാനിക്കുന്നതുവരെയെങ്കിലു അവിടെ തുടരാമല്ലോ’-. അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു. ബിജെപി സര്‍ക്കാര്‍ പണിത എല്ലാ കെട്ടിടങ്ങളും ചോര്‍ന്നൊലിക്കുന്നത് അവരുടെ വളരെ മികച്ച ഡിസൈന്റെ ഭാഗമാണോ എന്നാണ് പൊതുജനം ചോദിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

862 കോടി മുടക്കി നിര്‍മ്മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം 2023 മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടന പരിപാടി ബഹിഷ്‌കരിച്ചിരുന്നു.

webdesk13: