നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയെ ഭയന്ന് മൊഴി നല്‍കാതെ പിന്‍മാറി കേസിലെ പ്രധാന സാക്ഷികള്‍. കൃത്യം നടത്തി കൊടുവാളുമായി നില്‍ക്കുന്ന ചെന്താമരയെ കണ്ട വീട്ടമ്മ ഒന്നും കണ്ടില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. ചെന്താമര സുധാകരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടായിരുന്നുവെന്ന് ആദ്യം പറഞ്ഞ പ്രദേശവാസിയും മൊഴി മാറ്റി പറഞ്ഞു.
ഇരട്ടകൊല നടന്ന ദിവസം പ്രതി ചെന്താമര വീട്ടില്‍ തന്നെ ഉണ്ടായിരുന്നെന്ന് ആദ്യം മൊഴി നല്‍കിയവരും കൂറുമാറി. എന്നാല്‍, ചെന്താമര കൊല്ലാന്‍ തീരുമാനിച്ചിരുന്ന അയല്‍വാസിയായ പുഷ്പ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. കൊലക്കുശേഷം ചെന്താമര ആയുധവുമായി നില്‍ക്കുന്നത് കണ്ടെന്ന കാര്യം പുഷ്പ ആവര്‍ത്തിച്ചു. തന്റെ കുടുംബം തകരാന്‍ പ്രധാന കാരണക്കാരിലൊരാള്‍ പുഷ്പയാണെന്നും അവരെ കൊലപ്പെടുത്താന്‍ പറ്റാത്തതില്‍ നിരാശയുണ്ടെന്നും ചെന്താമര മൊഴി നല്‍കിയിരുന്നു.
ജനുവരി 27ന് രാവിലെയാണ് സമീപവാസികളായ തിരുത്തമ്പാടം ബോയന്‍നഗറില്‍ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലില്‍ നിന്നാണ് ചെന്തമാര പിടിയിലായത്. 2019ല്‍ കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ കൊന്ന് ജയിലില്‍ പോയതായിരുന്നു ചെന്താമര. ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങി ഇരട്ടക്കൊല നടത്തുകയായിരുന്നു.