ദേശീയപാതാ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നാട്ടുകാർക്കും യാത്രക്കാർക്കും ഉണ്ടായിട്ടുള്ള വിഷമാവസ്ഥകൾ പരിഹരിക്കാൻ ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് നിവേദനം നൽകി.
മണ്ഡലത്തിലെ ദേശീയപാതാ പ്രശ്‌നങ്ങൾ ഇതിനു മുൻപ് സമദാനി ലോക്‌സഭയിലും ഉന്നയിച്ചിരുന്നു. പ്രദേശവാസികളനുഭവിക്കുന്ന യാത്രാപരവും ഡ്രൈനേജ് സംബന്ധവുമായ പ്രയാസങ്ങൾക്ക് പരിഹാരമുണ്ടാകണം. രണ്ടത്താണി, പുതുപൊന്നാനി, തെയ്യങ്ങാട് ജംഗ്ഷൻ, മേലേ കോഴിച്ചെന, കക്കാട്, കഴുത്തല്ലൂർ, ഉറൂബ് നഗർ എന്നിവിടങ്ങളിൽ റോഡിന്റെ മറുവശത്തേക്ക് സഞ്ചരിക്കാൻ കഴിയാത്തതിനാൽ ജനങ്ങൾക്കുള്ള കെടുതിക്ക് പരിഹാരമായി അടിപ്പാതകൾ അനുവദിക്കുകയോ അത് സാധ്യമല്ലെങ്കിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് ഏർപ്പെടുത്തുകയോ ചെയ്യണം.
മദിരശ്ശേരിയിൽ നിലവിലുള്ള റോഡ് ദേശീയപാതാ നിർമ്മാണത്തിന് വേണ്ടി മുറിച്ചുകളഞ്ഞതിനെത്തുടർന്ന് നാട്ടുകാർക്കുണ്ടായിരിക്കുന്ന പ്രയാസത്തിന് പരിഹാരമായി മേൽപാത അനുവദിക്കേണ്ടത് അവിടത്തെ അടിയന്തിരാവശ്യമാണ്. കുറ്റിപ്പുറം മിനി പമ്പയിൽ സർവീസ് റോഡ് ഇരുവശത്തേക്കും സഞ്ചരിക്കാവുന്ന വിധത്തിൽ ഉണ്ടാക്കിയിട്ടുള്ള പരിഹാരനിർദ്ദേശം നടപ്പിൽ വരുത്തണം. എടരിക്കോട്ടും കക്കാടിനടുത്ത ചെനക്കലും സർവീസ് റോഡ് സംവിധാനിച്ചതിലെ അശാസ്ത്രീയത കാരണം ഉണ്ടായിട്ടുള്ള ഗതാഗതതടസ്സത്തിനും വെന്നിയൂർ, രണ്ടത്താണി തുടങ്ങിയ പ്രദേശങ്ങളിൽ മഴക്കാലത്ത് റോഡിലേക്ക് വെള്ളം കയറുന്നതുകൊണ്ട് പരിസരവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും പരിഹാരനടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. നിവേദനത്തിലെ ആവശ്യങ്ങൾ ഓരോന്നും വിശദീകരിച്ച് കേട്ട മന്ത്രി ഗഡ്കരി ഉന്നയിച്ച ആവശ്യങ്ങൾ ഗൗരവപൂർവ്വം പരിശോധിക്കുമെന്നും ഫൂട്ട് ഓവർ ബ്രിഡ്ജുകളുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്നും ഉറപ്പു നൽകി.