കോഴിക്കോട്: സാമൂഹ്യ സന്തുലനാവസ്ഥയെ തകിടം മറിച്ച് വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ജനമനസ്സുകളെ ഉണർത്താൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി വൺ മില്യൺ ഷൂട്ടും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു.
ജനുവരി 30ന് വ്യാഴാഴ്ച പഞ്ചായത്ത് തലങ്ങളിൽ ആണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുക. സമൂഹത്തെ കാർന്ന് തിന്നുന്ന ക്യാൻസറായി മാറിയ ലഹരി നിരവധി കുടുംബങ്ങളെയാണ് ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നത്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയ നടത്തുന്ന വ്യാപകമായ ഇടപെടലുകളിൽ വിദ്യാർത്ഥികളടക്കം നിരവധി പേർ കണ്ണികളായി പോകുന്നു. ലഹരി ഉപയോഗിച്ച് തുടങ്ങുന്ന ഇവർ പിന്നീട് ഏജൻ്റുമാരായി മാറുന്ന ദുരവസ്ഥയും ഉണ്ട്. ലഹരിക്കടിമപ്പെട്ട് സ്വന്തം മാതാ – പിതാക്കളെ വെട്ടി ക്കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ആഘോഷങ്ങളുടെ പേരിൽ നടത്തപ്പെടുന്ന ഡി.ജെ പാർട്ടികൾ ലഹരി പാർട്ടികളായി മാറുന്നു എന്നതാണ് സത്യം.
നാട് മുഴുവൻ ലഹരി വിതരണക്കാരെ കൊണ്ട് നിറഞ്ഞിട്ടും വേണ്ടത്ര ജാഗ്രത പുലർത്താൻ സർക്കാറിന് സാധിക്കുന്നില്ലെന്ന് നേതാക്കൾ തുടർന്നു. ഇത്തരം മാഫിയകൾ വിലസുന്ന പ്രദേശങ്ങളിൽ കർശനമായ രാത്രി നിരീക്ഷണം ഉൾപ്പെടെ നടത്തി പ്രതിരോധം തീർക്കുന്നതിൽ പൊലീസ് പരാജയമാണെന്ന് വ്യാപക പരാതികൾ ഉയർന്നിട്ടുണ്ട്. യു.ഡി.എഫ് മദ്യനയത്തിൽ മായം ചേർത്തി ഇടത് സർക്കാർ കൊണ്ട് വന്ന മദ്യനയം ലഹരി മാഫിയക്ക് പെട്ടന്ന് വളരാനുള്ള അവസരം ഒരുക്കുന്നതാണ്.
മദ്യശാലകൾ തുടങ്ങാൻ ആരാധനാലയങ്ങളിൽ നിന്നുള്ള മീറ്റർ പരിധി കുറച്ചതും തദ്ദേശസ്ഥാപനങ്ങൾക്കുള്ള നിയന്ത്രണം ഒഴിവാക്കിയതും ഉദാഹരണങ്ങളാണ്. കടുത്ത ജനരോഷം ഉയർന്നിട്ടും പാലക്കാട് കഞ്ചിക്കോട്ട് ഒയാസിസ് കമ്പനിക്ക് മദ്യപ്ലാൻ്റിന് അനുമതി നൽകിയ പിണറായി സർക്കാർ സ്വീകരിക്കുന്ന ഉദാര നിലപാടുകൾ ലഹരി മാഫിയക്ക് അഴിഞ്ഞാടുന്നതിന് അവസരം നൽകുന്നു. രാജ്യത്തിൻ്റെ പ്രതീക്ഷയായ പുതു തലമുറയെ ലഹരിയിൽ നിന്നും സംരക്ഷിക്കാൻ നിരന്തരമായ ബോധവൽക്കരണം അനിവാര്യമാണ്. സ്വൈര്യ സമൂഹത്തെ തകർക്കുന്ന ഈ വിപത്തിനെതിരെ ജനകീയ പ്രതിരോധം തീർക്കണം. ഇതിനായുള്ള പ്രചരണമായാണ് വൺ മില്യൺ ഷൂട്ടും പ്രതിജ്ഞ പരിപാടിയും യൂത്ത് ലീഗ് ആസൂത്രണം ചെയ്യുന്നത്. മുഴുവൻ മനുഷ്യ സ്നേഹികളും ഇതിൽ ഭാഗവാക്കാവണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.