കോതമംഗലത്തെ കൊലപാതകം; ദുര്‍മന്ത്രവാദം അല്ലെന്ന് സ്ഥിരീകരണം, കുട്ടി ബാധ്യതയെന്ന് കരുതി കൊലപാതകം

കൊച്ചി: കോതമംഗലത്ത് ആറുവയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ദുര്‍മന്ത്രവാദം അല്ലെന്ന് സ്ഥിരീകരിച്ചു. പ്രതിയായ അനീഷ രണ്ടാമതും ഗര്‍ഭിണിയായതോടെ ആറുവയസുകാരി ഇവര്‍ക്കിടയില്‍ ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും.

അജാസ് ഖാന്റെ ആദ്യ ഭാര്യ മകളായ മുസ്‌ക്കാനെ വിട്ട് നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് നിരന്തരം അജാസ് ഖാനുമായി ബന്ധപ്പെട്ടിരുന്നു. ഇതോടെ ഭര്‍ത്താവിനെ നഷ്ടമാകുമോയെന്ന ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

വ്യാഴാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. കോതമംഗലം നെല്ലിക്കുഴി കുറ്റിലഞ്ഞിക്കു സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന യു പി സ്വദേശിയായ അജാസ് ഖാന്റെ വീട്ടിലെ മുറിയില്‍ മകള്‍ മുസ്‌ക്കാനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് വേളയില്‍ കുട്ടിയുടെ മുഖത്ത് ക്ഷതം കണ്ടിരുന്നു. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതോടെ കൊലപാതകം തെളിയുന്നത്. നേരത്തെ തന്നെ അജാസിന്റെയും ഭാര്യയുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

രാത്രി ഉറക്കത്തിനിടെ കുഞ്ഞിനെ രണ്ടാനമ്മ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി വൈകിയും ഇരുവരെയും ചോദ്യം ചെയ്തു. തുടര്‍ന്നാണ് അനീഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.അനീഷ കുട്ടിയെ നിരന്തരം മര്‍ദ്ദിച്ചതായും മൊഴിയുണ്ട്. അതേസമയം സംഭവത്തില്‍ അജാസ് ഖാന്റെ പങ്ക് വെളിപ്പെട്ടതിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

webdesk18:
whatsapp
line