X

നാലു ഭാര്യയും 36 കുട്ടികളും പരാമർശം; നിയമം നടപ്പാക്കുകയല്ല മുസ്‍ലിംകളെ ലക്ഷ്യമിടുകയാണ് ബി.ജെ.പിയുടെ ഉദ്ദേശ്യമെന്ന് കോൺ​ഗ്രസ്

നാലു ഭാര്യയും 36 കുട്ടികളും എന്നത് ഒരിക്കലും അനുവദിക്കാനാകില്ലെന്ന ബി.ജെ.പി എം.എല്‍.എ ബാല്‍മുകുന്ദ് ആചാര്യയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മുസ്‌ലിം വിഭാഗത്തെ ലക്ഷ്യം വെക്കുക മാത്രമാണ് ബി.ജെ.പിയുടെ ഉദ്ദേശ്യം. ജനസംഖ്യാനിയമം കൊണ്ടുവരികയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെങ്കില്‍ കോണ്‍ഗ്രസ് പിന്തുണക്കും. എന്നാല്‍ ബി.ജെ.പിയുടെ ലക്ഷ്യം അതല്ലെന്നും മുസ്‌ലിംങ്ങളെ വേട്ടയാടുകയാണെന്നും കോണ്‍ഗ്രസ് എം.എല്‍.എ ഹരിമോഹന്‍ ശര്‍മ പറഞ്ഞു.

”ജനസംഖ്യാ നിയമം കൊണ്ടുവരുകയാണെങ്കില്‍, കോണ്‍ഗ്രസ് അതിനെ പിന്തുണയ്ക്കും. എന്നാല്‍ നിയമം കൊണ്ടുവരുന്നതിന് പകരം മുസ്‌ലിം സമുദായത്തെ ലക്ഷ്യം വെക്കുകയാണ് ബി.ജെ.പിയുടെ ഉദ്ദേശ്യം,” അദ്ദേഹം പറഞ്ഞു.

രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന ഏകീകൃത ജനസംഖ്യ നയം രാജ്യം മുഴുവന്‍ നടപ്പാക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ നിര്‍ദേശത്തിനു പിന്നാലെയായിരുന്നു മുസ്‌ലിംകളെ ഉന്നം വെച്ച് രാജസ്ഥാന്‍ ബി.ജെ.പി എം.എല്‍.എ ബാല്‍മുകുന്ദ് ആചാര്യ രംഗത്തെത്തിയത്. നാലു ഭാര്യും 36 കുട്ടികളും എന്ന രീതി ഒരിക്കലും അനുവദിക്കാന്‍ പാടില്ല.

ഒരു രാജ്യത്തിന് ഒരു നിയമം വേണമെന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാന്‍ നിരന്തരം ആവശ്യപ്പെടുന്നു. നേരത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുമ്പോള്‍ ഞങ്ങള്‍ ഇന്ത്യയില്‍ നിന്നാണോ എന്ന് ചോദിച്ചിരുന്നു. അന്ന് വളരെയധികം വേദന തോന്നി. ഇന്ന് 370ാം വകുപ്പ് എടുത്തുകളഞ്ഞതിന് ശേഷം രാജ്യത്തുടനീളം നടപ്പാക്കുന്ന നിയമം ജമ്മു കശ്മീരിലും നടപ്പാക്കുന്നുവെന്നായിരുന്നു ആചാര്യയുടെ പരാമര്‍ശം.

webdesk13: