സ്ത്രീ സുരക്ഷയെ കുറിച്ച് മോദി സര്‍ക്കാരിനോട് ചോദ്യങ്ങളുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ’; ബിജെപിയെ ചോദ്യമുനയില്‍ നിര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍

സ്ത്രീ സുരക്ഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യമുനയില്‍ നിര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇരയാകുന്ന സ്ത്രീകള്‍ക്കൊപ്പമല്ല, കുറ്റവാളികള്‍ക്കൊപ്പമാണ് ബിജെപി സര്‍ക്കാരെന്നാണ് ഖാര്‍ഗെയുടെ ആരോപണം.

മണിപ്പൂരിലെ സ്ത്രീകള്‍ പീഡനത്തിന് ഇരയാകുന്നത് മുതല്‍ ഗുസ്തി താരങ്ങളുടെ പീഡന പരാതിയടക്കം പരാമര്‍ശിച്ച ഖാര്‍ഗെ, ഇവര്‍ക്ക് എപ്പോള്‍ നീതി ലഭിക്കുമെന്നും ചോദിച്ചു.

‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന കേന്ദ്രപദ്ധതിയുടെ പത്താം വാര്‍ഷികത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, പെണ്‍മക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് നമുക്കിനിയും തുടരാമെന്ന് പ്രസംഗിച്ചിരുന്നു.

പിന്നാലെയാണ് സ്ത്രീ സംരക്ഷത്തില്‍ ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തിയത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് ഇന്നുവരെ ബിജെപി സ്വീകരിച്ചിട്ടുള്ളതെന്ന് ഖാര്‍ഗെ ആരോപിച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ത്രീകള്‍ക്കെതിരായ നിരവധി കുറ്റകൃത്യങ്ങളും ഖാര്‍ഗെ പരാമര്‍ശിച്ചു. മണിപ്പൂരിലെ സ്ത്രീകള്‍ പീഡനത്തിന് ഇരയാകുന്നത് മുതല്‍ ഗുസ്തി താരങ്ങളുടെ പീഡന പരാതിയടക്കം ഇതില്‍ ഉള്‍പ്പെടുന്നു. മോദിയോട് മൂന്ന് ചോദ്യങ്ങളും ഖാര്‍ഗെ എക്‌സില്‍ ഉന്നയിച്ചു.

പെണ്‍മക്കളെ രക്ഷിക്കുന്നതിനു പകരം കുറ്റവാളികളെ സംരക്ഷിക്കുന്ന നയം ബിജെപി സ്വീകരിക്കുന്നത് എന്തുകൊണ്ട്? മണിപ്പൂരിലെ സ്ത്രീകള്‍ക്കും ഹഥ്‌റസിലെ ദളിത് പെണ്‍കുട്ടിക്കും ഉന്നാവോ പെണ്‍കുട്ടിക്കും രാജ്യത്തിന്റെ അഭിമാനമായ ?ഗുസ്തി താരങ്ങള്‍ക്കും എപ്പോള്‍ നീതി ലഭിക്കും? ഇതായിരുന്നു ആദ്യ ചോദ്യം.

ചോദ്യം രണ്ട്; ഓരോ മണിക്കൂറിലും രാജ്യത്ത് 43 സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് എന്തുകൊണ്ട്? ദുര്‍ബലരായ ദളിത്-ആദിവാസി വിഭാഗത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ദിനംപ്രതി 22 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മോദിയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ഇത്രയധികം വ്യത്യാസം എന്താണ്?

‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പദ്ധതിക്കായി 2019 വരെ അനുവദിച്ച തുകയുടെ 80% മാധ്യമ പരസ്യത്തിനായി മാത്രം ചെലവഴിച്ചതിന്റെ കാരണം എന്താണ് പദ്ധതിയുമായി ബന്ധപ്പെട്ട ഡാറ്റ മറച്ചുവെക്കുന്നത് എന്തിന്? കഴിഞ്ഞ 11 വര്‍ഷത്തിനിടെ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന് വേണ്ടിയുള്ള ബജറ്റ് വെട്ടി കുറച്ചതെന്തിന് ഇങ്ങനെ മൂന്ന് ചോദ്യങ്ങളാണ് ഖാര്‍ഗെ ബിജെപി സര്‍ക്കാരിന് നേരെ ഉന്നയിച്ചത്.

webdesk13:
whatsapp
line