X

മലപ്പുറം വാഴക്കാട് 17കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; സിബിഐ അന്വേഷിക്കണമെന്ന് കുടുംബം

മലപ്പുറം: ചാലിയാറില്‍ 17കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം. നിലവില്‍ ക്രൈംബ്രാഞ്ച്
കൊലപാതക സാധ്യത അന്വേഷിക്കുന്നില്ലെന്നും പ്രതിക്ക് പിറകില്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നതായും കുടുംബം ആരോപിച്ചു.

ഫെബ്രുവരി 19നാണ് വാഴക്കാട് എടവണ്ണപ്പാറ സ്വദേശിനിയായ 17 കാരിയെ വീടിനു സമീപം ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മരണം. കൊലപാതകമാണെന്ന് കുടുംബം നേരത്തെ തന്നെ ആരോപിച്ചിരുന്നു. പെണ്‍കുട്ടിയെ കരാട്ടെ പഠിപ്പിച്ചിരുന്നയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ സ്വീകരിക്കാന്‍ ഇരിക്കെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം പറയുന്നത്.

പലസത്യങ്ങളും മറച്ചുവെച്ചാണ് ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയത്. ഇത് വിഷമം ഉണ്ടാക്കി. ആറുമാസത്തോളമായ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണവും അതേ രീതിയില്‍ തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും കുടുംബം ആരോപിച്ചു. കേസ് സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്. അനുകൂല നടപടി പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു.

കരാട്ടയുടെ മറവില്‍ നിരവധി പെണ്‍കുട്ടികളെ വര്‍ഷങ്ങളായി പ്രതി സിദീഖ് ദുരുപയോഗം ചെയ്തിരുന്നതായും. ഇയാള്‍ക്ക് പിന്നില്‍ ഒരു സംഘം ഉണ്ടെന്നും കുടുംബം ആരോപിക്കുന്നുണ്ട്. രണ്ടുവര്‍ഷം മുന്‍പ്‌ പ്രതിക്കെതിരെ പരാതി നല്‍കിയ കുട്ടിയെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചിരുന്നതായും ഇയാള്‍ക്കെതിരെ പരാതി പറഞ്ഞതാണ് തങ്ങളുടെ മകളുടെ മരണത്തിന് കാരണമെന്നും കുടുംബം അറിയിച്ചു.

webdesk14: