X

അറുതിയില്ലാതെ ആൾക്കൂട്ട കൊലപാതകങ്ങൾ; മൂന്നാം മോദി സർക്കാർ അധികാരമേറ്റ് ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് 9 പേർ

രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വീണ്ടും വര്‍ധിക്കുന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റ് ഒരുമാസത്തിനിടെ 9 പേരാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അറുതിയില്ലാതെ തുടരുന്ന കൊലപാകങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് പിന്നാലെ ജൂണ്‍ 7 ആം തീയ്യതി ആദ്യത്തെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ രാജ്യം നടുങ്ങിയത്. മൂന്ന് മുസ്‌ലിം യുവാക്കളെയാണ് പശുക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢിലെ റായ്പൂരില്‍ ഒരുമിച്ച് കൊലപ്പെടുത്തിയത്. സദാം ഖുറേഷി, ചാന്ദ് മിയ ഖാന്‍, ഗുഡ്ഡു ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

പിന്നാലെ ജൂണ്‍ 18ന് അടുത്ത കൊലപാതകം. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ 35 കാരനായ ഫരീദിനെ മോഷണക്കുറ്റം ആരോപിച്ച് ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തി. ഇരുമ്പ് വടികളുപയോഗിച്ച് മര്‍ദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.

ജൂണ്‍ 22 ഗുജറാത്തിലെ ചികോദ്രയില്‍ ക്രിക്കറ്റ് മത്സരം കാണാനായെത്തിയ ജനക്കൂട്ടത്തിനു മുന്നില്‍വച്ചാണ് സല്‍മാന്‍ വോഹ്‌റ എന്ന 23 കാരനെ കൊലപ്പെടുത്തിയത്. ചെവിയുടെ ഒരുഭാഗം അറ്റുപോയിരുന്നു. തൊട്ടടുത്ത ദിവസം മതം മാറ്റം ആരോപിച്ച് ഛത്തീസ്ഗഢിലെ ദന്തെവാഡയില്‍ ബിന്ദു സോധി എന്ന ക്രിസ്ത്യന്‍ യുവതിയും കൊല്ലപ്പെട്ടു. ജൂണ്‍ 28 ന് കൊല്‍ക്കത്തയില്‍ മൊബൈല്‍ മോഷണം ആരോപിച്ച് രണ്ട് മുസ്ലിം ചെറുപ്പക്കാരെയും കൊലപ്പെടുത്തി. ഏറ്റവും ഒടുവില്‍ വ്യാഴാഴ്ച മോഷണക്കുറ്റം ആരോപിച്ച് യു.പി ജലാലാബദില്‍ ഫിറോസ് ഖുറേഷി എന്ന മുസ്‌ലിം ചെറുപ്പക്കാരന്റെ ജീവനും നഷ്ടമായി.

മധ്യപ്രദേശ്, തെലങ്കാന, ഒഡിഷ, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പിനു ശേഷം വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് അക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്.ജൂണ്‍ 26ന് പ്രസിദ്ധീകരിച്ച യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റിന്റെ മതസ്വാതന്ത്ര്യ റിപോര്‍ട്ടില്‍ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അക്കമിട്ടു നിരത്തുന്നുണ്ട്.

webdesk13: