മരണക്കിടക്കയിലും പ്രണയിനിയെ സ്‌നേഹിച്ചു, ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല

തിരുവനന്തപുരം:കഷായത്തില്‍ കളനാശിനി ചേര്‍ത്ത് കാമുകി ഗ്രീഷ്മ കൊലപ്പെടുത്തിയ ഷാരോണ്‍ രാജ് പ്രണയത്തിന്റെ അടിമയായിരുന്നുവെന്നും മരണക്കിടക്കയിലും പ്രണയിനിയെ സ്‌നേഹിച്ചിരുന്നുവെന്നും കോടതി. മറ്റൊരു വിവാഹം ഉറപ്പിച്ചതിനാല്‍ ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചണ് ഗ്രീഷ്മ ഷാരോണിന് വിഷം നല്‍കിയത്. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് ഇവിടെ വിഷയമല്ലെന്നും കോടതി വ്യക്തമാക്കി.

ഇരുവരും പ്രണയത്തിലായിരിക്കെ കൊലപാതകത്തിന് ശ്രമിച്ചു. ജ്യൂസില്‍ എന്തോ ഉണ്ടെന്ന് ഷാരോണിന് അറിയാമായിരുന്നു. അതുകൊണ്ടാണ് വേണ്ട എന്ന് പറഞ്ഞിട്ടും ഷാരോണ്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തത്. ഒരു തുള്ളി വെള്ളം ഇറക്കാനാകാതെ ഷാരോണ്‍ 11 ദിവസം ആശുപത്രിയില്‍ കിടന്നു. ഷാരോണുമായ് സംസാരിക്കുന്ന സമയം തന്നെ വിവാഹമുറപ്പിച്ച ആളുമായി ഗ്രീഷ്മ സംസാരിക്കുന്നുണ്ടായിരുന്നു. പ്രകോപനം ഒന്നുമില്ലാതെയാണ് കൊല നടത്തിയത്. ഷാരോണ്‍ അടിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റാണെന്നും കോടതി പറഞ്ഞു.

ഗ്രീഷ്മയെ അന്ധമായി വിശ്വസിച്ച ഷാരോണ്‍ കൊലപ്പെടുത്താനാണ് തന്നെ വിളിക്കുന്നതെന്ന് അറിഞ്ഞില്ല. സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നല്‍കിയത്. പ്രതിയുടെ പ്രായം കോടതി കണക്കില്‍ എടുക്കുന്നില്ല. തനിക്ക് പ്രതിയെ മാത്രം കണ്ടാല്‍ പോരാ. അതുകൊണ്ടാണ് ഷാരോണിന്റെ കുടുംബത്തെ കോടതിക്ക് അകത്തേക്ക് വിളിച്ചത്. നേരത്തെ കുറ്റകൃത്യം ചെയ്തിട്ടില്ലെന്ന് വാദവും തെറ്റാണ്. വധശ്രമം ഇതില്‍ തന്നെ തെളിഞ്ഞിട്ടുണ്ട്. ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തു.ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം കേസില്‍ നിന്ന് വഴി തിരിച്ചുവിടാനാണെന്നും കോടതി ചൂണ്ടിക്കാട്ടി.

webdesk18:
whatsapp
line