X

ലവ് യു പാരീസ്; റിയലി,റിയലി ബ്യൂട്ടിഫുൾ മാച്ച്..

ടെന്നിസ് മൽസരങ്ങൾ അകലെ നിന്ന് ടെലിവിഷനിൽ കണ്ട് വിവരണം നടത്തുമ്പോൾ ഗ്രൗണ്ട് സീറോ റിയാലിറ്റി വരികളിൽ പ്രകടമാവില്ല. വിംബിൾഡണും ഫ്രഞ്ച് ഓപ്പണും ഓസ്ട്രേലിയൻ ഓപ്പണും വലിയ തലക്കെട്ടിൽ നൽകുന്നത് ടെലിവിഷനിൽ കളി പറയുന്നവരുടെ ആമ്പിയൻസ് നോക്കിയാണെങ്കിൽ മറ്റൊരു ഒളിംപിക് ടെന്നിസ് ഫൈനൽ ഗ്രൗണ്ട് സീറോ റിയാലിറ്റി ഇന്നലെ വീണ്ടും അറിഞ്ഞു. 2012 ലെ ലണ്ടൻ ഒളിംപിക്സ് വേളയിലായിരുന്നു വിംബിൾഡൺ എന്ന ലണ്ടൻ പ്രാന്തം സന്ദർശിച്ചതും മൽസരങ്ങൾ റിപ്പോർട്ട് ചെയ്തതും.

റോജർ ഫെഡ്ററും ആന്ദ്രെ മുറെയും തമ്മിലുള്ള ഫൈനൽ ഇപ്പോഴും മനോമുകുരത്തിലുണ്ട്. മീഡിയാ ഡെസ്ക്ക് നിറഞ്ഞ് കവിഞ്ഞപ്പോൾ ഒരു വോളണ്ടിയർ നൽകിയ കസേരയിലിരുന്നായിരുന്നു ഫെഡ്റർ എന്ന ഇഷ്ടതാരത്തെ ആസ്വദിച്ചത്. അന്ന് പക്ഷേ ലണ്ടൻകാരെല്ലാം സ്ക്കോട്ട്ലൻഡുകാരനായ ആന്ദ്രെ മുറെക്കൊപ്പമായിരുന്നു. അദ്ദേഹമാണ് വിജയിച്ചതും. ഇന്നലെയും അതേ അനുഭവം. ചരിത്ര പ്രസിദ്ധമായ റോളണ്ട് ഗാരോസിൽ വനിതാ ഡബിൾസ് വെങ്കല നിർണയ മൽസരത്തിന് ശേഷമായിരുന്നു പുരുഷവിഭാഗം ക്ലാസിക് ഫൈനൽ. വനിതാ ഡബിൾസിൽ സ്പാനിഷ് ജോഡി അനായാസം വിജയിച്ചത് നിറഞ്ഞ ഗ്യാലറിയെ സാക്ഷി നിർത്തിയായിരുന്നില്ല.

എന്നാൽ ഈ മൽസരം രണ്ടാം സെറ്റ് ആവുമ്പോഴേക്കും ഇരിപ്പിടങ്ങൾ നിറയാൻ തുടങ്ങി. 15,000 സീറ്റാണ് സ്റ്റേഡിയത്തിലുള്ളത്. ഇതിൽ മാധ്യമ പ്രവർത്തകർക്കായി ഉദ്ദേശം മുന്നുറോളം സീറ്റുകൾ. യുറോപ്പിലെ വൻകിട ടെന്നിസ് റിപ്പോർട്ടർമാർ നിരനിരയായി വരുന്നു. കളിയുടെ വിദഗ്ദ്ധ വിശകലനത്തിന് പഴയ കളിക്കാർ. നേരത്തെ തന്നെ ഫൈനലിനുള്ള ടിക്കറ്റ് ബുക്ക് ചെയ്തതിനാൽ ടേബിളോട് കൂടിയ ഇരിപ്പിടം തന്നെ കിട്ടി. ഇനിയാണ് ഗ്രൗണ്ട് സീറോ ആമ്പിയൻസ്. നോവാക് ദ്യോക്വോവിച്ചും കാർലോസ് അൽകറാനും തമ്മിലുള്ള മൈതാന ശത്രുത അറിയാത്തവരില്ല. ഇരുവരും ഇതിനകം ആറ് തവണ മുഖാമുഖം വന്നിരുന്നു. വിജയം 3-3ലും. 2022 ലെ മാഡ്രിഡ് ഓപ്പണിൽ തുടങ്ങിയ വൈര്യം. അന്ന് അൽകറാസിന് പ്രായം 19. പയ്യൻസ് ജയിച്ചുകയറി. ഏറ്റവുമൊടുവിൽ മാസങ്ങൾക്ക് മുമ്പ് വിംബിൾഡൺ ഫൈനലായിരുന്നു.

ഏഴ് തവണ വിംബിൾഡണിൽ ഒന്നാമനായ സെർബുകാരനെ അന്ന് അൽകറാസ് നേരിട്ടുള്ള സെറ്റുകളിൽ തകർത്തിരുന്നു. ഗ്രാൻഡ്സ്ലാം നേട്ടങ്ങളിൽ റെക്കോർഡ് സ്വന്തമാക്കാനെത്തിയ 37-കാരനെ ആ തോൽവി കാര്യമായി അലട്ടിയിരുന്നു. പാരീസിലെത്തിയ വേളയിൽ കറാസിൻറെ നാട്ടുകാരനായ റഫേൽ നദാലിനെ തകർത്ത് തുടങ്ങിയ ദ്യോകോ കരിയറിൽ ഒരു ഒളിംപിക് സ്വർണം ലക്ഷ്യമിട്ടിരുന്നു. മൽസരത്തിന് മുമ്പ് അദ്ദേഹത്തെ സ്വാഗതം ചെയ്തപ്പോൾ അപാരമായിരുന്നു ആവേശം. ഫ്രഞ്ച് കാണികൾ ആ സീനിയറിനൊപ്പമാണെന്ന് തോന്നി. പക്ഷേ 21-കാരനെ സ്വാഗതം ചെയ്തപ്പോൾ അതിലും മികച്ച വരവേൽപ്പ്.

ടൈബ്രേക്കറിലേക്ക് ദീർഘിച്ച ആദ്യസെറ്റ് ദ്യോക്കോ സ്വന്തമാക്കിയ കാഴ്ചയിൽ കൈയടിച്ചവരിൽ കറാസിൻറെ നാട്ടുകാരായ സ്പാനിഷുകാരുമുണ്ടായിരുന്നു. ടെന്നിസിൽ മാത്രം കാണാനാവുന്ന അപാരമായ സ്പോർട്ടിംഗ് സ്പിരിറ്റ്. ആദ്യസെറ്റിന് ശേഷം കറാസ് പുറത്ത് പോയില്ല-കഴുത്തിൽ ഐസ് ട്ടുബുമിട്ട് അദ്ദേഹം അവിടെ തന്നെയിരുന്നപ്പോൾ ദ്യോകോ വിശ്രമിക്കാൻ ഡ്രസിംഗ് റൂമിലേക്ക് പോയി. താരങ്ങൾക്ക് കുട പിടിക്കാനും സഹായത്തിനുമായി വോളണ്ടിയർമാർ.

സമ്പന്നമായിരുന്നു കാണികൾ.കൊച്ചുകുട്ടികൾ മുതൽ 100 വയസെല്ലാം പിന്നിട്ടവർ. പാരീസിൽ ഉച്ച സമയത്ത് കത്തുന്ന വെയിലിലായിരുന്നു മൽസരം. ചെറിയ വിശറിയുമായി വന്ന് വ്യദ്ധർ പോലും പോരാട്ടം ആസ്വദിക്കുകയാണ്. മികച്ച സർവുകൾക്കും റിട്ടേണുകൾക്കും നല്ല പിന്തുണ. ഗെയിം ഇടവേളയിൽ ഞങ്ങൾക്ക് അരികിൽ നിലയുറപ്പിച്ച ബാൻഡ് മേളക്കാരുടെ കൊച്ചു സംഗീതം. രണ്ടാം സെറ്റിലെ അഞ്ചാം ഗെയിമിൽ ദ്യേക്യോ പായിച്ച ഡ്രോപ്പ് ഷോട്ടിന് അതേ നാണയത്തിൽ കറാസ് മറുപടി നൽകിയപ്പോൾ ഉയർന്ന കരാഘോഷം ഒരു മിനുട്ടോളമുണ്ടായിരുന്നു. രണ്ടാം സെറ്റും ആവേശം വാനോളമുയർത്തി ടൈബ്രേക്കറിലെത്തി.

ഇടക്കിടെ ലോക ഒന്നും രണ്ടും താരങ്ങൾ തമ്മിൽ പിണക്കങ്ങൾ. അതേറ്റ് പിടിച്ച് കാണികൾ. ഒടുവിൽ ടൈബ്രേക്കറും മൽസരവും നേടി ദ്യോക്യോ.. മധുര പ്രതികാരം. ആദ്യ ഒളിംപിക് സ്വർണം. കരിയറിൽ നേരിട്ട് റിപ്പോർട്ട് ചെയ്യാനായ ഏറ്റവും നല്ല മൽസരങ്ങളിലൊന്ന്..സ്വർണ നേട്ടം കുടുംബത്തിനൊപ്പം ആഘോഷിക്കാൻ ഞങ്ങൾക്ക് മുന്നിലൂടെ കോണിപടികൾ ഓടിക്കയറിയ ദ്യോകോ.. തല താഴ്ത്തിയിരുന്ന് കണ്ണീർ വാർത്ത അൽ കറാസ്..

webdesk13: