X

ലവ് യു പാരിസ്-19: ഗ്രാൻഡ് മോസ്ക് കാണാതെ പാരീസ് വിടരുത്

പാരീസ് ചരിത്ര നഗരമാണ്. സുപരിചിതമായ ചരിത്രാധ്യായങ്ങളുടെ വിളനിലം. എന്നാൽ ചരിത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്തിട്ടും പഠിക്കാതെ പോയ ഒരൽഭുതം ഇന്നലെ കണ്ടു-പാരീസ് ഗ്രാൻഡ് മോസ്ക്ക്. നഗരമധ്യത്തിൽ 7,500 സ്ക്വയർ മീറ്ററിൽ വിരാജിക്കുന്ന അൽഭുതമന്ദിരം. 1926 ജൂലൈ 16 ന് അന്നത്തെ ഫ്രഞ്ച് ഭരണാധികാരി ഗാസ്റ്റൺ ഡോമറേഷയും മൊറോക്കോ സുൽത്താനും ഉദ്ഘാടനം ചെയ്ത മസ്ജിദ് നിർമിതിയിലും നിലനിൽപ്പിലും പരിപാലനത്തിലും വിസ്മയമാണ്.

ഫ്രാൻസിൽ ഇസ്ലാമത വിശ്വാസികൾ ധാരാളമാണ്. പ്രധാനമായും ആഫ്രിക്കൻ,അറബ് രാജ്യങ്ങളിൽ നിന്ന് കുടിയേറിയവർ. അൾജീരിയക്കാരാണ് ഏറ്റവുമധികം. നെപ്പോളിയനും മുസ്ലിങ്ങളും എന്ന ചരിത്ര ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നുണ്ട്-നുറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഫ്രാൻസിൽ ഇസ്ലാമിക വിശ്വാസികളുണ്ട്. ഫ്രഞ്ച് ചക്രവർത്തിമാർ ലോകം കീഴടക്കാൻ നടത്തിയ യുദ്ധങ്ങളിൽ ആഫ്രിക്കൻ അയൽ രാജ്യങ്ങളെ സ്വന്തം ഭാഗമാക്കിയിരുന്നു. അങ്ങനെ അൾജീരിയ,മൊറോക്കോ,തുണിഷ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഫ്രഞ്ച് ഭാഷ പരിചിതമായി. അവർ ജോലിക്കാരായും ഉദ്യോഗസ്ഥരായുമെല്ലാം ഫ്രാൻസിലെത്തി. പിന്നിട് ഇവർ ഇവിടെ സ്ഥിരതാമസമായി. അവർക്ക് ആരാധനാലയം നിർബന്ധമായി. എന്നാൽ ആദ്യകാലങ്ങളിലൊന്നും ഈ ആവശ്യത്തിന് അംഗികാരം ലഭിച്ചില്ല.

ഒന്നാം ലോക മഹായുദ്ധകാലത്ത് ഫ്രഞ്ച് സൈന്യത്തിൽ മുസ്‌ലിം പ്രാതിനിധ്യം ശക്തമായിരുന്നു. യുദ്ധാനന്തരം അൾജിരിയക്കാർ മസ്ജിദ് എന്ന ആവശ്യം ശക്തമാക്കി-അങ്ങനെയാണ് ഗ്രാൻഡ് മോസ്ക്ക് യാഥാർത്ഥ്യമായത്. പാരീസിലെത്തുന്നവർ നിർബന്ധമായും സന്ദർശിക്കുന്ന കേന്ദ്രമാണിപ്പോൾ ഗ്രാൻസ് മസ്ജിദ്. എല്ലാ വിശ്വാസികൾക്കും പ്രവേശനമുണ്ട്. മൂന്ന് യൂറോയാണ് എൻട്രി ഫീസ്. യുറോപ്പിലെ തന്നെ വലിയ നഗരത്തിൽ അതിവിശാലമായി നിർമിക്കപ്പെട്ട മസ്ജിദിൻറെ പ്രധാന ആകർഷണം പ്രാർത്ഥനാ ഹാളാണ്. ആയിരത്തോളം പേർക്ക് ഒരേ സമയം നമസ്ക്കരിക്കാനുളള സൗകര്യം. അകത്തളത്തിലെ കൊത്തുപ്പണികൾ അപാരമാണ്. അറേബ്യൻ നിർമിതിയിലും യൂറോപ്പിൽ പ്രബലമായി കാണുന്ന രാജശിൽപ്പ രീതിക്കൊപ്പം അതിസൂക്ഷമമായി ഓട്ടോമൻകാല വാസ്തുശിൽപ്പ ചാതുരി പ്രകടമാണ്.

മൊറോക്കോ ഭരണകൂടമാണ് മസ്ജിദ് നിർമാണത്തിന് സാമ്പത്തിക സഹായം നൽകിയത്. ലോകത്തെ അതിമനോഹര മസ്ജിദുകൾ മൊറോക്കോയിലാണ്. അതേ രീതിയിൽ പള്ളിക്ക് സ്വീകരണ ഹാളുണ്ട്. നമ്മൾ ആദ്യമെത്തുക സുരക്ഷാ ഉദ്യോഗസ്ഥന് മുന്നിലാണ്. അദ്ദേഹം സംവിധാനങ്ങൾ വിശദീകരിക്കും. ടിക്കറ്റ് കൗണ്ടർ അരികിൽ. ഇതര വിശ്വാസികളായ വനിതകൾ ശരിരഭാഗങ്ങൾ മറക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണം-അത് ഇവിടെ നിന്ന് നൽകും. പിന്നെ കാണുക അതിസുന്ദര പൂന്തോട്ടമാണ്-രാജകൊട്ടാരങ്ങളില്ലെല്ലാം കാണപ്പെട്ടിരുന്നത് പോലെ. 3,500 സ് ക്വയർ മീറ്ററിലാണ് ഗാർഡൻ. വിശാലമായ ലൈബ്രറിയിൽ എല്ലാവർക്കും പ്രവേശനം. അരികിൽ മദ്രസ. അത്യാധുനികമായി തന്നെയാണ് മദ്രസ. ഇമാമിന് വലിയ ഓഫിസുണ്ട്-അവിടെയെത്തിയപ്പോൾ അദ്ദേഹം ആശ്ശേഷത്തോടെ സ്വീകരിച്ചു. പക്ഷേ ഫ്രഞ്ചിലാണ് സംസാരം. അതിനാൽ ദീർഘ സംഭാഷണം സാധ്യമായില്ല.

ഹസർബാങ്കിന് സമയമായിരിക്കുന്നു. ബാങ്കിന് ശേഷം എട്ട് മിനുട്ടിനിടെ നമസ്ക്കാരം. ധാരാളം പേർ പ്രാർത്ഥനക്കെത്തി. ഒളിംപിക്സ് സന്ദർശകരുമായപ്പോൾ അകംപള്ളി നിറഞ്ഞു.വനിതകൾക്ക് പ്രത്യേക പ്രാർത്ഥനാ ഹാളുണ്ട്. നമസ്ക്കാരത്തിന് ശേഷം പലരും കുടുംബസമേതം ഗാർഡനിലും പരിസരങ്ങളിലും സമയം ചെലവിടുന്നു. ലൈബ്രറിയിലേക്ക് കയറുന്നു. പളളിയുടെ അകത്ത് ഖുർആൻ പാരായണം ചെയ്യുന്നു. ഇന്ത്യക്കാരോട് ഫ്രഞ്ചുകാർക്ക് പ്രത്യേക സ്നേഹമുണ്ട്. ഇമാം അകത്തേക്ക് വിളിച്ച് ഫ്രഞ്ച് കോഫിയും കാരക്കയും നൽകിയാണ് ഞങ്ങളെ യാത്രയാക്കിയത്. വയനാട്ടിലുണ്ടായ പ്രകൃതിദുരന്ത വീഡിയോ ചിത്രങ്ങൾ അദ്ദേഹത്തെ കാണിച്ചപ്പോൾ കൈകൾ മേൽപ്പോട്ട് ഉയർത്തി. മടങ്ങുന്ന വഴിയിൽ കാണാനായത് മസ്ജിദിലേക്കുളള സന്ദർശകരുടെ ഒഴുക്ക്.

webdesk14: