X

ലവ് യു പാരിസ്-4: ഫാസി..! കേപ..! സയാകു..! എസ്പൻഡാസോ..!

ചൈനീസ് പത്രമായ യാംഗ് ചെംഗ് വാൻ ബു റിപ്പോർട്ടറായ സെൻ ലിയാനെ പാരീസ് മെയിൻ മീഡിയാ സെൻററിലേക്കുള്ള മെട്രോ യാത്രക്കിടെയാണ് പരിചയപ്പെട്ടത്. ഞങ്ങൾ ഇരുവരും ഒരേ സീറ്റിൽ. വീട്ടിൽ നിന്നും രണ്ട് ട്രെയിൻ കയറി വേണം പലാ ഡി കോൺഗ്രസ് എന്ന പേരുള്ള വാർത്താ കേന്ദ്രത്തിലെത്താൻ. കോൺഗ്രസ് എന്ന പേരുള്ളതിനാൽ ഓർക്കാൻ എളുപ്പമാണ്. ബാക്കി ഫ്രഞ്ച് പേരുകളെല്ലാം കടുകട്ടിയാണ്. അൽപ്പമധികം ദൈർഘ്യവുമുണ്ടാവും. നമ്മൾ ഫ്രഞ്ചെല്ലാം പറഞ്ഞ് വരുമ്പോഴേക്കും ഫ്രഞ്ചുകാരൻ മെഹ്സി (നന്ദി) പറഞ്ഞ് സ്വന്തം വഴിക്ക് പോയിരിക്കും.

സെൻ നല്ല ഉറക്കമൂഡിലായിരുന്നു. പക്ഷേ മറ്റൊരു പത്രക്കാരനെ കിട്ടിയപ്പോൾ ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ ദുരനുഭവങ്ങൾ അവന് പറയാതിരിക്കാനായില്ല. 2010 ൽ ചൈനീസ് നഗരമായ ഗോഞ്ചുവിൽ ( ഗു വാൻ ഷു) നടന്ന ഏഷ്യൻ ഗെയിംസ് റിപ്പോർട്ട് ചെയ്യാൻ പോയ വേളയിൽ ആ നഗരത്തെക്കുറിച്ച് ധാരാളമെഴുതിയിരുന്നു. സെൻ ജോലി ചെയ്യുന്ന പത്രം ഗോഞ്ചുവിൽ നിന്നാണ് പ്രസിദ്ധീകരിക്കുന്നത്. ഈ കാര്യങ്ങൾ പറഞ്ഞാണ് തുടങ്ങിയത്. നന്നായി ആംഗലേയം സംസാരിക്കുന്ന അപുർവ്വ ചൈനക്കാരിൽ ഒരാളാണ് സെൻ. ഒളിംപിക്സ് ഉദ്ഘാടന ചടങ്ങ് ചരിത്രമാവുമെന്നെല്ലാം പറഞ്ഞാണ് മഴയുള്ള വെള്ളി പ്രദോഷത്തിൽ ലോകത്തെ പ്രധാനികളായ മാധ്യമ പ്രവർത്തകരെയെല്ലാം സംഘാടകർ വിളിച്ച് കൊണ്ട് പോയത്. ആദ്യം മീഡിയാ ബസിൽ നദി തടമായ ട്രസറാഡോയിലേക്ക്. സുരക്ഷാ പരിശോധനയുടെ പേരിൽ ഭീകര ക്യു. കഷ്ടകാലത്തിന് ഏതോ സാമുഹ്യദ്രോഹികൾ വെള്ളിയാഴ്ച രാവിലെ ട്രെയിൻ കേബിളുകൾക്ക് തീ വെച്ചിരുന്നു. അതോടെ തീവ്രവാദികൾ എന്ന പേരിൽ സുരക്ഷ കഠിനമാക്കി. മണിക്കുറുകൾ ദീർഘിച്ച സുരക്ഷാ പരിശോധന. മഴ പെയ്തിട്ടും അവർ നിർത്തിയില്ല. ലാപ്ടോപിൽ വെള്ളം കയറിയപ്പോൾ താൻ ക്ഷുഭിതനായപ്പോൾ സുരക്ഷാ സംഘത്തിലെ വനിതക്ക് പാസ്പോർട്ട് കാണണമെന്ന് നിർബന്ധം. മറ്റൊരു ബാഗിലായിരുന്നു പാസ്പോർട്ട്. അതെല്ലാം എടുത്ത് തിരികെ വന്നപ്പോൾ വീണ്ടും ക്യാമറാബാഗ് തുറക്കണമെന്നായി.

എല്ലാം സഹിച്ച് ട്രസറാഡോയിലെ ഇരിപ്പിടത്തിൽ ഉപവിഷ്ടനായപ്പോൾ സീറ്റ് നമ്പർ നിർബന്ധമെന്ന് പറഞ്ഞ് വോളണ്ടിയർ. മഴയെ പ്രതിരോധിക്കാൻ സംഘാടകർ വി.ഐ.പികൾക്ക് പ്ലാസ്റ്റിക് കോട്ട് നൽകി. മാധ്യമ പ്രവർത്തകർക്ക് ഒന്നും നൽകിയില്ല. ഒടുവിൽ സഹികെട്ട് ഉദ്ഘാടനം ബഹിഷ്ക്കരിച്ച് മടങ്ങാൻ തീരുമാനിച്ചു. അവിടെയും പണി കിട്ടി. അഞ്ച് കിലോമീറ്ററോളം സുരക്ഷക്കായി നഗരം അടച്ച് പൂട്ടിയിരിക്കുന്നു. ഒരു ടാക്സിക്കായി നടന്നത് ആറ് കിലോമീറ്റർ. തിരികെ റൂമിലെത്തുമ്പോൾ സമയം പുലർച്ചെ രണ്ട് മണി. ഇത്തരത്തിലൊരു ദുരനുഭവം ഇത് വരെയിലെന്ന് സെൻ പറയുമ്പോൾ ഞങ്ങളുടെ ട്രെയിൻ എഴാം സ്റ്റേഷനും പിന്നിട്ട് കോൺഗ്രസിലെത്തിയിരുന്നു….!!

സെൻ പറഞ്ഞ അനുഭവങ്ങൾ എല്ലാവർക്കുമുണ്ടായി. സാധാരണ സ്റ്റേഡിയങ്ങളിൽ നടക്കാറുള്ള ഉദ്ഘാടന ചടങ്ങ് കുറച്ച്കൂടി ആകർഷകമാക്കാനാണ് തുറന്ന വേദിയിൽ നദീതടത്തിലാക്കിയത്. നല്ല തീരുമാനമായിരുന്നു. പക്ഷേ സംഘാടകർ മഴയെ കണ്ടില്ല. വെള്ളി രാവിലെ മുതൽ നല്ല മഴയായിരുന്നു. രാത്രിയോടെ അത് ശക്തമായി. സെൻ നദിയിലൂടെ തുറന്ന ബോട്ടുകളിലായിരുന്നു താരങ്ങളുടെ മാർച്ച്പാസ്റ്റ്. പലരും നനഞ്ഞ് കളിച്ചു. 24 മണികൂറിനകം മൽസരിക്കാനുള്ളവർ സ്വയം പഴിച്ചു. വിവിധ രാജ്യങ്ങളിലെ സംഘത്തലവന്മാർ ദേഷ്യം പരസ്യമാക്കി. ഒരു ജലദോഷം മതിയല്ലോ, നാല് വർഷത്തെ ഒരുക്കം ഇല്ലാതാക്കാൻ. ഭാഗ്യത്തിന് ആദ്യ ദിനം മൽസരിക്കാനുള്ള ഇന്ത്യൻ താരങ്ങളൊന്നും മാർച്ച് പാസ്റ്റിൽ അണിനിരന്നില്ല. അത് പി.ടി ഉഷ എന്ന ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയുടെ പക്വമായ തീരുമാനമായിരുന്നു. അനുഭവ സമ്പത്തിൽ നിന്നുമുള്ള തീരുമാനം. ഉഷയും മണിക്കുറുകളോളം മഴ കൊണ്ടു. ഞങ്ങൾക്ക് നേരെ മുമ്പിലായിരുന്നു ഉഷയും ഭർത്താവ് ശ്രീനിവാസനുമുണ്ടായിരുന്നത്.

മൂന്ന് ലെയറായിരുന്നു സുരക്ഷാ പരിശോധന. വെറുതെയുള്ള നാടകം. കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും ആർക്കുമില്ല. ട്രസറാഡോയിലെ താൽക്കാലിക വേദിയിലെ വലിയ സ്ക്രീനിലായിരുന്നു ചടങ്ങുകൾ കണ്ടത്. മാർച്ച് പാസ്റ്റിന് ശേഷം താരങ്ങളെത്തിയത് ഞങ്ങൾക്ക് മുന്നിലായിരുന്നു. എല്ലാവരും തണുത്ത് വിറക്കുന്നുണ്ടായിരുന്നു. മൂന്നര മണിക്കുറായിരുന്നു സഹനം. ഫ്രഞ്ചുകാർ പുലികളായിരിക്കാം-പക്ഷേ ഉദ്ഘാടന മഹാമഹം കൊടും ചതി മാത്രമല്ല,ദുരന്തവുമായി. എല്ലാം കഴിഞ്ഞ് വീണ്ടും നാടകം. ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവൽ മക്രോൺ കടന്ന് പോവാൻ അര മണിക്കൂർ ബ്ലോക്ക്. പിന്നെയും ഇഴഞ്ഞ് ഇഴഞ്ഞുള്ള പരിശോധനകൾ. ഉദ്ഘാടന ചടങ്ങുകളെക്കുറിച്ച് ഇന്നലെ മീഡിയാ സെൻററിൽ കേട്ട ചില പദങ്ങൾ പറയാം.
ഹൊറിബിൾ..! ഫാസി..!,കേപ..!സയാകു..!,എസ്പാൻഡാസോ..!!!
( രണ്ടാമൻ അറബിക്, മൂന്നാമൻ ചൈനീസ്, നാലാമൻ ജപ്പാനീസ്,അഞ്ചാമൻ സ്പാനിഷ്)

webdesk14: