X

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കാസർകോട് ബി.ജെ.പി സ്ഥാനാർഥിക്ക് കിട്ടിയത് ആകെ ഒരു വോട്ട്

സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ഒരു വാര്‍ഡില്‍ കിട്ടിയത് ഒരു വോട്ട്. കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ ഖാസിലേന്‍ ഡിവിഷനിലാണ് ബി.ജെ.പിക്ക് ഒരു വോട്ട് മാത്രം ലഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ഒരു വോട്ട് മാത്രമാണ് ലഭിച്ചതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ സൈറ്റിലെ കണക്കുകള്‍ പറയുന്നു.

മുസ്‌ലിം ലീഗ്, സ്വതന്ത്രസ്ഥാനാര്‍ഥി, ബി.ജെ.പി എന്നിവരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. 447വോട്ട് നേടിയാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി കെ.എം ഹനീഫ് ജയിച്ചത്. സ്വതന്ത്രസ്ഥാനാര്‍ഥി പി.എം ഉമൈര്‍ 128 വോട്ട് നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി എന്‍.മണിക്കാണ് 1 വോട്ട് ലഭിച്ചത്.

എറണാകുളം ജില്ലയിലെ ചൂര്‍ണിക്കര ഗ്രാമപഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തി കോണ്‍ഗ്രസ്. കോണ്‍ഗ്രസിലെ എ.കെ ഷമീര്‍ലാല 123 വിജയിച്ചു. നിലവില്‍ കോണ്‍ഗ്രസിനാണ് പഞ്ചായത്തിന്റെ ഭരണം. എറണാകുളം വാഴക്കുളം പഞ്ചായത്തിലെ എട്ടാം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി .105 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുല്‍ ഷുക്കൂര്‍ വിജയിച്ചത്.

പത്തനംതിട്ടയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു വാര്‍ഡിലും കോണ്‍ഗ്രസ് ജയിച്ചു. ഏഴംകുളം പഞ്ചായത്തില്‍ ഏഴംകുളം വാര്‍ഡിലും ചിറ്റാര്‍ പഞ്ചായത്തില്‍ പന്നിയാര്‍ വാര്‍ഡിലും ആണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും ഭരണമാറ്റം ഇല്ല. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ് ഏഴംകുളത്ത് യു.ഡി.എഫ് പിടിച്ചെടുത്തത്.

തൊടുപുഴ നഗരസഭ പെട്ടെനാട് വാര്‍ഡില്‍ 126 വോട്ടുകള്‍ക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് ജോണ്‍ ജയിച്ചു. നിലവില്‍ യു.ഡി.എഫ് ആണ് ഭരിക്കുന്നത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തോപ്രാംകുടി ഡിവിഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോളി സുനില്‍ 739 വോട്ടുകള്‍ക്ക് വിജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമാകും.

കോട്ടയം പനച്ചിക്കാട് പഞ്ചായത്ത് പൂവന്‍ന്തുരുത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജയിച്ചു. യു.ഡി.എഫിലെ മഞ്ജു രാജേഷ് 128 വോട്ടിനാണ് ജയിച്ചത്. ഇവിടെ സി.പി.എം മൂന്നാം സ്ഥാനത്താണ്. സി.പി.എം അംഗം രാജിവെച്ച ഒഴിവിലായിരുന്നു മത്സരം.

webdesk13: