കാപ്പ കേസ് പ്രതിയെ മഹാത്മഗാന്ധിയുമായി താരതമ്യം ചെയ്തത് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

സിപിഎമ്മില്‍ അംഗത്വമെടുത്താന്‍ അയാളുടെ കുറ്റങ്ങള്‍ ന്യായീകരിക്കാന്‍ ഏതറ്റം വരെയും പോകുമെന്നതിന്റെ ഏറ്റവും അവസാന ഉദാഹരണമാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജൂ ഏബ്രഹാമിന്റെ നിലപാട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഡിവൈഎഫ്‌ഐ മലയാലപ്പുഴ മേഖല പ്രസിഡന്റ് ഇഡ്ഡലി എന്നറിയപ്പെടുന്ന ശരണ്‍ ചന്ദ്രനെ കാപ്പ കേസ് ചുമത്തി നാടുകടത്തിയതിനെ ന്യായീകരിക്കുയാണ് സിപിഎം പത്തനം തിട്ട ജില്ല സെക്രട്ടറി.

‘കേസില്‍ ഉള്‍പ്പെടുന്നത് പാതകമല്ല, പാര്‍ട്ടിയില്‍ വരാന്‍ കേസുകള്‍ തടസ്സമല്ല. കാപ്പ കേസില്‍ ഉള്‍പ്പെട്ട പലരും നിരപാധികളാണ്. സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജിക്കെതിരെ പോലും കേസുകളുണ്ടായിരുന്നു’ എന്നാണ് ഒരു ക്രമിനലിനെ ന്യായീകരിച്ചുകൊണ്ട് രാജു ഏബ്രഹാം പറഞ്ഞത്. പത്തനംതിട്ട ജില്ലയില്‍ നിന്ന് ഒരു വര്‍ഷത്തേക്കാണ് ശരണിനെ നാടുകടത്തിയത്.

കാപ്പ കേസ് പ്രതിയെ മഹാത്മഗാന്ധിയുമായി താരതമ്യം ചെയ്തത് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശന്‍ തിരുവനന്തപുരത്തു പറഞ്ഞു. കാപ്പക്കേസ് പ്രതിയെ ന്യായീകരിച്ച ജില്ലാ സെക്രട്ടറിയുടെ നിലപാടിനെ തള്ളിപ്പറയാന്‍ സംസ്ഥാന നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ജൂലൈയില്‍ കുമ്പഴയില്‍ നടന്ന പരിപാടിയിലായിരുന്നു ശരണ്‍ അടക്കം 60 പേര്‍ ബി.ജെ.പി. വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നത്. മന്ത്രി വീണാ ജോര്‍ജാണ് ശരണ്‍ ചന്ദ്രനെ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. അന്നത്തെ ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു അടക്കമുള്ള നേതാക്കള്‍ ചടങ്ങിലെത്തിയിരുന്നു. പാര്‍ട്ടിയില്‍ ചേരുന്നതിന് ഒന്നരയാഴ്ച മുമ്പായിരുന്നു ശരണ്‍ ജയിലില്‍ നിന്നിറങ്ങിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

webdesk13:
whatsapp
line