കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; 10 ദിവസത്തിനകം മറുപടി നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം നഴ്സിങ് കോളേജ് ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. കേസില്‍ ഇതുവരെ സ്വീകരിച്ച നടപടിയില്‍ പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച നോട്ടീല്‍ കമ്മീഷന്‍ വ്യക്തമാക്കി.

അതേസമയം പ്രതികള്‍ തന്നെ ചിത്രീകരിച്ച റാഗിങ് ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ശരീരത്തില്‍ കോമ്പസ് കൊണ്ടു കുത്തി മുറിവേല്‍പ്പിച്ച് മുറിവുകളില്‍ ലോഷന്‍ പുരട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

കുട്ടി വേദന കൊണ്ട് കരയുമ്പോള്‍ പ്രതികള്‍ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വിദ്യാര്‍ത്ഥി കരഞ്ഞു നിലവിളിക്കുമ്പോള്‍ വായിലും കണ്ണിലും ലോഷന്‍ ഒഴിക്കുന്നതും ദൃശ്യത്തിലുണ്ട്. ‘ഞാന്‍ വട്ടം വരയ്ക്കാം’ എന്നു പറഞ്ഞ് പ്രതികളിലൊരാള്‍ ഡിവൈഡര്‍ കൊണ്ട് വിദ്യാര്‍ത്ഥിയുടെ വയറില്‍ കുത്തി മുറിവേല്‍പ്പിക്കുന്നതും ദൃശ്യത്തില്‍ കാണാം.

വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് ഡംബലുകള്‍ അടുക്കിവെച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തില്‍ കഴിഞ്ഞ ദിവസം പ്രതികളെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിന്റെയും പരാതിയിലായിരുന്നു അറസ്റ്റ. വിവേക്, രാഹുല്‍ രാജ്, ജീവ, സാമുവല്‍ ജോണ്‍, റിജില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

 

 

webdesk17:
whatsapp
line