X

കൊൽക്കത്ത ബലാത്സംഗക്കൊല: പിജി ഡോക്ടറെ പ്രതി നോക്കിനിൽക്കുന്നതിന്റെ ദൃശ്യം ലഭിച്ചു

കൊൽക്കത്ത∙ ആർ.ജി.കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് തലേന്നു മുതൽ യുവതിയെ പിന്തുടർന്നിരുന്നതായി സംശയം. ഓഗസ്റ്റ് 8ന് മെഡിക്കൽ കോളജിലെ നെഞ്ചുരോഗ വിഭാഗത്തിൽ മറ്റ് നാല് ജൂനിയർ ഡോക്ടർമാർക്കൊപ്പം നിൽക്കുന്ന യുവതിയെ പ്രതി നോക്കിനിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.

ജീൻസും ടീഷർട്ടും ധരിച്ച് കൈയിലൊരു ഹെൽമറ്റുമായി ആശുപത്രിയിലേക്ക് പ്രതി എത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. സഞ്ജയ് റോയിയുടെ കൈവശം ബ്ലൂടൂത്ത് ഉപകരണവുമുണ്ടായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഈ ഡിവൈസാണ് പൊലീസ് കണ്ടെടുത്തത്. ഇത് കേസിൽ നിർണായക തെളിവായി മാറുകയായിരുന്നു.

അതേസമയം, പ്രതി സഞ്ജയ് റോയ് ലൈംഗികവൈകൃതമുള്ളയാളും അശ്ലീലചിത്രങ്ങൾക്ക് അടിമയാണെന്നും സൈക്കോ അനാലിസിസ് പരിശോധനയിൽ വ്യക്തമായതായി സിബിഐ അധികൃതരെ ഉദ്ധരിച്ച്  ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒട്ടും കൂസലില്ലാതെ കുറ്റകൃത്യത്തിന്റെ ഓരോ കാര്യങ്ങളും പ്രതി ഉദ്യോഗസ്ഥർക്ക് മുന്നിൽ പറഞ്ഞെന്നും കുറ്റബോധത്തിന്റെ ലാഞ്ഛന പോലും ഇയാളിലുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ആഗസ്റ്റ് ഒമ്പതിനാണ് ആർ.ജെകർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ 31കാരിയായ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പിറ്റേ ദിവസം രാവിലെ അർധ നഗ്നയാക്കിയ നിലയിൽ ഇവരുടെ മൃതദേഹം സെമിനാർ ഹാളിൽ നിന്നും ക​ണ്ടെടുത്തു. കൊൽക്കത്ത പൊലീസാണ് കേസിൽ ആദ്യം അന്വേഷണം നടത്തിയതെങ്കിലും ​പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.

webdesk14: