X

‘ഡ്രൈവറെ റോഡിൽ വിരട്ടിയ കാര്യമല്ല പറഞ്ഞത്’; സച്ചിൻദേവിനെ പരിഹസിച്ച് വി.ഡി.സതീശൻ

നിയമസഭയിൽ ബഹളമുണ്ടാക്കിയ സച്ചിൻദേവ് എംഎൽഎയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അടിയന്തരപ്രമേയ നോട്ടിസിൽ പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ, കണ്ണൂരിലെ ബോംബ് നിർമാണത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് സച്ചിന്‍ദേവ് ബഹളമുണ്ടാക്കിയത്. പരിഷ്കൃത സമൂഹത്തിന് അപമാനകരമായ കാര്യങ്ങളാണ് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതാണ് സച്ചിൻദേവിനെ പ്രകോപിപ്പിച്ചത്. ഇതോടെ, സച്ചിനും തിരുവനന്തപുരം മേയറും ഭാര്യയുമായ ആര്യയും കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞത് പ്രതിപക്ഷ നേതാവ് പരാമർശിക്കുകയായിരുന്നു.

‘‘ഞാൻ ട്രാൻസ്പോർട് ഡ്രൈവറെ റോഡിൽ വിരട്ടിയ കാര്യമല്ല പറഞ്ഞത്. ബോംബ് നിർമാണത്തിന്റെ കാര്യമാണ്. സർക്കാർ ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നു. സർക്കാരിന്റെയും പൊലീസിന്റെയും ഒത്താശയോടെ നടക്കുന്ന ബോംബ് നിർമാണത്തിൽ നിരപരാധികളാണ് മരിക്കുന്നത്. സിപിഎം ആയുധം താഴെ വയ്ക്കണം. ബോംബ് നിർമാണം അവസാനിപ്പിക്കണം’’–വി.ഡി.സതീശൻ പറഞ്ഞു.

സച്ചിനും കുടുംബവും കാറിൽ സഞ്ചരിക്കുന്നതിനിടെ ഓവർടേക്ക് ചെയ്ത കെഎസ്ആർടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാട്ടിയെന്ന് ആരോപിച്ചാണ് യൂണിവേഴ്സിറ്റി കോളജിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ ബസ് തടഞ്ഞത്. സച്ചിനും കുടുംബവും സഞ്ചരിച്ച വാഹനം ബസിന് കുറുകേയിട്ടു. ഡ്രൈവർക്കെതിരെ മേയർ പരാതി നൽകി. ഡ്രൈവറും മേയർക്കെതിരെ പരാതി നൽകിയിരുന്നു.

webdesk13: