X
    Categories: Newsworld

ഇസ്രാഈലിലെ അന്താരാഷ്ട്ര വിമാനത്താവളം ബെൻ ഗുരിയോൻ അടച്ചിട്ടു

ഹിസ്ബുല്ലയുടെ ആക്രമണങ്ങൾ തുടരുന്നതിനിടെ ഇസ്രാഈലിലെ അന്താരാഷ്ട്ര വിമാനത്താവളം ബെൻ ഗുരിയോൻ അടച്ചിട്ടു. ഏകദേശം 30 മിനുട്ടോളം വിമാനത്താവളം അടച്ചിട്ടതായി ഇസ്രാഈലിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എയർപോർട്ടിന് സമീപത്ത് നിന്ന് സംശയാസ്പദമായ ഒരു വസ്തുവിനെ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനത്താവളം അടച്ചിട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വ്യോമാതിർത്തിയും അരമണിക്കൂറോളം അടച്ചിട്ടു.

പരിശോധനകൾക്കൊടുവിലാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചത്. എന്തുകൊണ്ടാണ് വിമാനത്താവളം അടച്ചിട്ടതെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ ഗതിയിലായതായി എയർപോർട്ട് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഹിസ്ബുല്ല റോക്കറ്റാക്രമണം വ്യാപകമാക്കിയതിന് പിന്നാലെ ഇസ്രാഈൽ കൂടുതൽ ജാഗ്രതയിലാണ്.

എന്നാൽ ഗസ്സയിലും ലബനാനിലും വ്യാപക ആക്രമണം തുടരുകയാണ് ഇസ്രായേൽ. ബെയ്ത് ലാഹിയയിൽ ഇസ്രാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 87 ആയി. കമാൽ അദ്വാൻ, ഇന്തോനേഷ്യൻ ആശുപത്രികൾക്ക് നേരെയും ആക്രമണം നടന്നു. ആരോഗ്യ സംവിധാനങ്ങൾ തകർത്തും സഹായവസ്തുക്കൾ നിഷേധിച്ചും ആസൂത്രിത വംശഹത്യക്കാണ് ഇസ്രാഈൽ നീക്കമെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ലബനാൻ തലസ്ഥാന നഗരിയായ ബെയ്റൂത്തിനു നേരെ രാത്രി വ്യാപക ബോംബാക്രമണം നടന്നു. നിരവധി പേർ കൊല്ലപ്പെട്ടു. ബെയ്റൂത്തിലെ കുടുതൽ കെട്ടിടങ്ങളിൽനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്രാഈൽ ആവശ്യപ്പെട്ടു. ദക്ഷിണ ലബനാൻ പ്രദേശങ്ങളിലും വ്യോമാക്രമണം ശക്തമാണ്. ഇതിനിടെ, ഇസ്രാഈൽ കേന്ദ്രങ്ങൾക്കു നേരെ നൂറിലേറെ മിസൈലുകൾ അയച്ചതായി ഹിസ്ബുല്ല അറിയിച്ചു.

അതിനിടെ, ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി ചോർന്നതിൽ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചതായി റിപ്പോർട്ടുണ്ട്. ഇസ്രാഈൽ ആക്രമണത്തിന് തിരിച്ചടി മാരകമായിരിക്കുമെന്ന് ഇറാൻ വീണ്ടും മുന്നറിയിപ്പ് നൽകി.

webdesk13: