Categories: Newsworld

ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ യു.എസ് ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ ഒഴിവാക്കി ഇസ്രാഈല്‍

വ്യാപാര പങ്കാളികള്‍ക്കെതിരെ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ചുമത്തിയിരുന്ന തീരുവ ഒഴിവാക്കി ഇസ്രാഈല്‍. ഇസ്രാഈല്‍ ധനകാര്യമന്ത്രി നിര്‍ ബറാകാത് കൂടി ഒപ്പിട്ടാല്‍ യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ചുമത്തുന്ന മുഴുവന്‍ തീരുവയും ഒഴിവാക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

വിപണി കൂടുതല്‍ തുറക്കുന്നതിന്റെ ഭാഗമായാണ് തീരുവ കുറക്കുന്നതെന്ന് ഇസ്രാഈല്‍ പറഞ്ഞിരുന്നു. സമ്പദ്‌വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കാനും ജീവിതച്ചെലവ് കുറക്കാനും നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇസ്രാഈലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു.എസ്. 34 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് 2024ല്‍ ഇസ്രാഈലും യു.എസും തമ്മില്‍ നടത്തിയത്. അതേസമയം, സാമ്പത്തികമായ നേട്ടത്തിനൊപ്പം യു.എസുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും തീരുമാനം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇസ്രാഈല്‍ അറിയിച്ചു. നേരത്തെ ഇസ്രാഈലും യു.എസും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ടിരുന്നു. ഇതുപ്രകാരം 98 ശതമാനം യു.എസ് ഉല്‍പന്നങ്ങള്‍ക്കും ഇസ്രാഈല്‍ തീരുവ ചുമത്തുന്നില്ല. നിലവില്‍ യു.എസില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കാണ് ഇസ്രാഈല്‍ പ്രധാനമായും തീരുവ ചുമത്തുന്നത്.

webdesk18:
whatsapp
line