X

കരുത്തുറ്റ മിസൈലുകള്‍ വര്‍ഷിച്ച് ഇറാന്‍; നടുങ്ങി ഇസ്രാഈല്‍ നഗരങ്ങള്‍

ഇറാന്‍ അയച്ച ഇരുനൂറിേലറെ ബാലിസ്റ്റിക് മിസൈലുകളുടെ തീമഴയില്‍ തെല്‍ അവീവ് ഉള്‍പ്പെടെ മുഴുവന്‍ ഇസ്രാഈല്‍ നഗരങ്ങളും അക്ഷരാര്‍ഥത്തില്‍ നടുങ്ങിയ രാവാണ് കടന്നുപോയത്. മുഴുവന്‍ ജനങ്ങളോടും ബങ്കറുകളിലേക്ക് മാറാനായിരുന്നു നിര്‍ദേശം. ബെന്‍ ഗുരിയോണ്‍ ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തി. വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചിട്ടു. റെയില്‍ ഗതാഗതവും നിര്‍ത്തി.

ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും മണിക്കൂറുകള്‍ ബങ്കറുകളുടെ സുരക്ഷയില്‍ കഴിച്ചുകൂട്ടി. ഇറാന്‍ തിരിച്ചടിക്കില്ലെന്ന കണക്കുകൂട്ടല്‍ തെറ്റിയതോടെ ഇനിയെന്ത് എന്ന വിഭ്രാന്തിയിലാണ് നെതന്യാഹുവും സൈനിക നേതൃത്വവും. മിസൈലുകള്‍ പലതും ലക്ഷ്യം കണ്ടതായി ഇറാന്‍ അവകാശപ്പെട്ടു.

എന്നാല്‍, മിസൈല്‍ ആക്രമണം പരാജയമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും നെതന്യാഹുവും പറയുന്നു. ഇറാഖിലും ജോര്‍ദാനിലും യു.എസ് സെന്‍ട്രല്‍ കമാന്റ് ഇടപെടല്‍ മൂലം നിരവധി ഇറാന്‍ മിസൈലുകള്‍ പ്രതിരോധിച്ചതായി പെന്റഗണ്‍ അറിയിച്ചു. അതേ സമയം സൈനിക കേന്ദ്രങ്ങളില്‍ പതിച്ച മിസൈലുകള്‍ വ്യാപക നാശനഷ്ടങ്ങളും ആളപായവും സൃഷ്ടിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതേക്കുറിച്ച് ഇസ്രാഈല്‍ മൗനം പാലിക്കുകയാണ്.

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെയും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെയും വധത്തിനുള്ള നിയമാനുസൃത തിരിച്ചടിയുടെ ആദ്യഘട്ടം മാത്രമാണിതെന്ന് ഇറാന്‍ വ്യക്തമാക്കി. പ്രതികാരത്തിനു തുനിഞ്ഞാല്‍ ഇസ്രാാഈലിനെതിരെ ഏതറ്റം വരെ പോകാനും സജ്ജമെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഇസ്രാഈലിനെ ഏതെങ്കിലും രാജ്യം പിന്തുണച്ചാല്‍ മേഖലയില്‍ അവരുടെ ആസ്ഥാനങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുമെതിരെ മാരക തിരിച്ചടി ഉറപ്പാണെന്നും ഇറാന്‍ സൈനിക മേധാവി താക്കീത് നല്‍കുന്നുണ്ട്. ബെയ്‌റൂത്തിലും വെസ്റ്റ് ബാങ്കിലും ഇറാനെ പിന്തുണച്ച് പ്രകടനം നടന്നു. തെഹ്‌റാനില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി തിരിച്ചടി ആഘോഷമാക്കി.

അതേസമയം, ഉചിത സമയത്തും സ്ഥലത്തും തിരിച്ചടി നല്‍കുമെന്ന് ഇസ്രാഈല്‍ സൈനിക നേതൃത്വം അറിയിച്ചു. മേഖലായുദ്ധ സാധ്യത വര്‍ധിച്ചതാടെ ഇറാഖ്, ജോര്‍ദാന്‍, ഇസ്രാഈല്‍, ലബനാന്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ പലതും നിര്‍ത്തിവെച്ചു. ബുധനാഴ്ച രാവിലെ പത്തു വരെ തെഹ്‌റാന്‍ വിമാനത്താവളം അടച്ചിടും. ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പു നല്‍കി. സംഘര്‍ഷം വ്യാപിച്ചതോടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര യു.എന്‍ രക്ഷാസമിതി ഇന്ന് യോഗം ചേരും.

അതിനിടെ ബെയ്‌റൂത്ത് ഉള്‍പ്പെടെ ലബനാനില്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രാഈല്‍. ഇസ്രാഈല്‍ കരസേന ഇതുവരെ ലബനാന്‍ അതിര്‍ത്തി കടന്നിട്ടില്ലെന്നും എത്തിയാല്‍ നേരിട്ടുള്ള പോരാട്ടത്തിന് ഒരുക്കമാണെന്നും ഹിസ്ബുല്ല ആവര്‍ത്തിച്ചു. ഇസ്രാഈല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നൂറുകണക്കിന് റോക്കറ്റുകളാണ് ഹിസ്ബുല്ല വര്‍ഷിച്ചത്.

 

webdesk13: