X

ഇന്നിങ്സ് തോല്‍വി; സ്വന്തം മണ്ണില്‍ നാണംകെട്ട് പാകിസ്താന്‍

ആഗ സൽമാന്റെയും ആമിർ ജമാലിന്റെയും പോരാട്ടത്തിനും അനിവാര്യമായ വിധിയെ തടുത്തുനിർത്താനായില്ല. ഫലം, ഒന്നാം ഇന്നിങ്സിൽ മൂന്നു ബാറ്റർമാരുടെ സെഞ്ചറികൾ സഹിതം 556 റൺസെടുത്ത ടെസ്റ്റ് മത്സരത്തിൽ, ആന്റി ക്ലൈമാക്സായി പാക്കിസ്ഥാന് അവിശ്വസനീയമായ തോൽവി. ഇന്നിങ്സിനും 47 റൺസിനുമാണ് ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വിജയം.

ഒന്നാം ഇന്നിങ്സിൽ 267 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച പാക്കിസ്ഥാൻ, അഞ്ചാം ദിനം ആദ്യ സെഷൻ പോലും പൂർത്തിയാക്കാനാകാതെ 54.5 ഓവറിൽ 220 റൺസിന് എല്ലാവരും പുറത്തായി. അസുഖബാധിതനായ അബ്രാർ അഹമ്മദ് രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്തില്ല.

ഇതോടെ മൂന്നു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി. ടെസ്റ്റിൽ പാക്കിസ്ഥാന്റെ തുടർച്ചയായ ആറാം തോൽവിയും സ്വന്തം നാട്ടിൽ അവസാനം കളിച്ച ഒൻപതു ടെസ്റ്റുകളിൽ ഏഴാം തോൽവിയുമാണിത്. സ്കോർ: പാക്കിസ്ഥാൻ – 556 & 220, ഇംഗ്ലണ്ട് – 823/7 ഡിക്ലയേർഡ്.

ഒരു ഘട്ടത്തിൽ ആറിന് 82 റൺസ് എന്ന നിലയിൽ തകർന്ന പാക്കിസ്ഥാന്, ഏഴാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ട് തീർത്ത ആഗ സൽമാൻ – ആമിർ ജമാൽ സഖ്യമാണ് തോൽവി ഭാരം കുറച്ചത്. 147 പന്തുകൾ ഇംഗ്ലിഷ് ആക്രമണത്തെ പ്രതിരോധിച്ചു നിന്ന ഇരുവരും, 109 റൺസാണ് സ്കോർ ബോർഡിൽ എത്തിച്ചത്.

പേസർമാർ നിരാശപ്പെടുത്തിയതോടെ സ്പിന്നർമാരെ ആശ്രയിച്ച ഇംഗ്ലണ്ടിന്, ആദ്യ ഓവറിൽത്തന്നെ ആഗ സൽമാനെ പുറത്താക്കി ജാക്ക് ലീച്ച് ബ്രേക്ക് ത്രൂ സമ്മാനിച്ചു. സൽമാൻ 84 പന്തിൽ ഏഴു ഫോറുകൾ സഹിതം 63 റൺസെടുത്തു. താരം ഒന്നാം ഇന്നിങ്സിൽ സെഞ്ചറിയും നേടിയിരുന്നു. ആമിർ ജമാൽ 104 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 55 റൺസുമായി പുറത്താകാതെ നിന്നു.

ഷഹീൻ അഫ്രീദി (14 പന്തിൽ 10), നസീം ഷാ (മൂന്നു പന്തിൽ ആറ്) എന്നിവരാണ് ഇന്നു പുറത്തായ മറ്റ് പാക്ക് താരങ്ങൾ. ഒന്നാം ഇന്നിങ്സിൽ സെഞ്ചറി നേടിയ ഓപ്പണർമാരായ അബ്ദുല്ല ഷഫീഖ് (0), ക്യാപ്റ്റൻ കൂടിയായ ഷാൻ മസൂദ് (22 പന്തിൽ 11), സ്ഥാനക്കയറ്റം കിട്ടിയെത്തിയ സയിം അയൂബ് (35 പന്തിൽ 25), ബാബർ അസം (15 പന്തിൽ 5), സൗദ് ഷക്കീൽ (33 പന്തിൽ 29), മുഹമ്മദ് റിസ്‌വാൻ (19 പന്തിൽ 10) എന്നിവരാണ് നാലാം ദിനം പുറത്തായ പാക്ക് താരങ്ങൾ. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാലും ഗസ് അറ്റ്കിൻസൻ, ബ്രൈഡൻ കേഴ്സ് എന്നിവർ രണ്ടു വീതവും ക്രിസ് വോക്സ് ഒരു വിക്കറ്റും വീഴ്ത്തി.

അതേസമയം  കരിയറിലെ ആദ്യ ട്രിപ്പിൾ സെഞ്ചറിയുമായി ഹാരി ബ്രൂക്കും (317) ഏറ്റവും ഉയർന്ന സ്കോറുമായി ജോ റൂട്ടും (262) ക്രീസിൽ നങ്കൂരമിട്ടതോടെയാണ് ടെസ്റ്റ് റൺവേട്ടയിൽ കൊടുമുടി കീഴടക്കി ഇംഗ്ലണ്ട് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. 7 വിക്കറ്റ് നഷ്ടത്തിൽ 823 റൺസുമായി ഒന്നാം ഇന്നിങ്സ് ബാറ്റിങ് ഡ‍ിക്ലയർ ചെയ്ത സന്ദർശകർ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഉയർന്ന നാലാമത്തെ സ്കോർ ഉയർത്തിയാണ് പാക്കിസ്ഥാനെ വിറപ്പിച്ചത്. ടെസ്റ്റിൽ കഴിഞ്ഞ 86 വർഷത്തിനിടെ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന സ്കോറും ഇതാണ്. മാത്രമല്ല, പാക്കിസ്ഥാനിൽ ഒരു സന്ദർശക ടീമിന്റെ ഉയർന്ന സ്കോർ കൂടിയാണിത്. 2004ൽ മുൾട്ടാനിൽത്തന്നെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 675 റൺസെടുത്ത് ഡിക്ലയർ ചെയ്ത ഇന്ത്യയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഇംഗ്ലണ്ട് പഴങ്കഥയാക്കിയത്.

ഒന്നാം ഇന്നിങ്സിൽ 556 റൺ‌സിന്റെ മികച്ച ടോട്ടലുയർത്തിയ പാക്കിസ്ഥാന് ആ സ്കോർ ഒന്നുമല്ലെന്ന് ബോധ്യമായത് ബ്രൂക്കിന്റെയും റൂട്ടിന്റെയും ബാറ്റിങ് കണ്ടപ്പോഴാണ്. 3 വിക്കറ്റ് നഷ്ടത്തിൽ 492 റൺസുമായി നാലാംദിനം ബാറ്റിങ് ആരംഭിക്കുമ്പോൾ സെഞ്ചറി പിന്നിട്ട് നിൽക്കുകയായിരുന്നു റൂട്ടും (176*) ബ്രൂക്കും (141*). ബാറ്റർമാർക്ക് കാര്യമായ വെല്ലുവിളികളില്ലാതിരുന്ന പിച്ചിൽ ഏകദിന ശൈലിയിൽ ബാറ്റുവീശിയ ബ്രൂക്ക് 310 പന്തുകളിൽ കന്നി ട്രിപ്പിൾ സെഞ്ചറി നേട്ടത്തിലെത്തി.

ടെസ്റ്റ് ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ ട്രിപ്പിൾ സെഞ്ചറിയും ബ്രൂക്കിന്റെ പേരിലായി. പതിവ് ശൈലിയിൽ ബാറ്റിങ് തുടർന്ന റൂട്ട് ടെസ്റ്റിലെ ആറാം ഡബിൾ സെഞ്ചറി നേട്ടത്തിനു പുറമേ രാജ്യാന്തര ക്രിക്കറ്റിൽ 20,000 റൺസ് എന്ന നാഴികക്കല്ലും പിന്നിട്ടു. ഇരുവരും നാലാം വിക്കറ്റിൽ നേടിയ 454 റൺസ് ടെസ്റ്റ് ക്രിക്കറ്റിലെ ഉയർന്ന നാലാമത്തെ കൂട്ടുകെട്ടാണ്. വിക്കറ്റു നേടാനാവാതെ 150 ഓവറുകളാണ് പാക്ക് ബോളർമാർക്ക് പന്തെറിയേണ്ടി വന്നത്.

webdesk13: