X

ജുമുഅ നമസ്‌കാരത്തിനായുള്ള ഇടവേള ഒഴിവാക്കിയ സംഭവം; ബി.ജെ.പിയുടേത് മുസ്‌ലിം വിരുദ്ധ സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാക്കള്‍

വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരത്തിനായി നിയമസഭയില്‍ അനുവദിച്ചിരുന്ന സമയം എടുത്തകളഞ്ഞ അസം സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത്. ജുമുഅ നിസ്‌കാരത്തിനായി മുസ്‌ലിം എം.എല്‍.എമാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക ഇടവേള എടുത്തുകളഞ്ഞ അസമിലെ ബി.ജെ.പി സര്‍ക്കാറിന്റെ നടപടിക്കെതിരേയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്.

ജുമുഅ നമസ്‌കാരത്തിനുള്ള ഇടവേള എടുത്ത് കളഞ്ഞത് ഭരണഘടനാ വിരുദ്ധമാണെന്ന് എഐഎംഐഎം നേതാവ് വാരിസ് പത്താന്‍ കുറ്റപ്പെടുത്തി. 1937 മുതല്‍ മുസ്‌ലിം എം.എല്‍.എമാര്‍ക്ക് നമസ്‌കാര സമയം അനുവദിച്ചിട്ടുണ്ടെന്നും ഇത് നിര്‍ത്തലാക്കിയ ബി.ജെ.പി സര്‍ക്കാറിന്റെ നടപടി മതം ആചരിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും പത്താന്‍ കുറ്റപ്പെടുത്തി.

ബി.ജെ.പിയുടേത് മുസ്‌ലിം വിരുദ്ധ സര്‍ക്കാരാണ്. അവര്‍ ഞങ്ങളുടെ വസ്ത്രവും ഭക്ഷണവും മദ്രസകളും വെറുക്കുന്നു. ഇപ്പോള്‍, നമസ്‌കാരത്തെയും വെറുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരോ ദിവസവും ഒരു ലക്ഷ്യബോധവുമില്ലാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയെയാണ് കാണാന്‍ കഴിയുന്നത്. സമൂഹ മാധ്യമമായ എക്‌സിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പത്താന്‍ പറഞ്ഞു.

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവുമായ തേജസ്വി യാദവ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അസം മുഖ്യമന്ത്രി വിലകുറഞ്ഞ ജനപ്രീതിക്ക് വേണ്ടിയാണ് ഇത്തരം വിലകുറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരെ ബി.ജെ.പി. ടാര്‍?ഗറ്റ് ചെയ്യുകയാണ്. മുസ്‌ലിംകളെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബുദ്ധിമുട്ടിക്കാനും സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താനും അവര്‍ ശ്രമിക്കുന്നു. തേജസ്വി യാദവ് പറഞ്ഞു.

ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുസ്‌ലിം സമുദായത്തെ ലക്ഷ്യം വയ്ക്കുകയാണെന്ന് എഐയുഡിഎഫ് എംഎല്‍എ മസിബുര്‍ റഹ്മാന്‍ പറഞ്ഞു. 90 വര്‍ഷത്തോളമായി ഈ ആചാരം നിലവിലുണ്ടെന്നും ശര്‍മ്മ അധികാരത്തില്‍ വരുന്നതുവരെ മുന്‍ സര്‍ക്കാരുകള്‍ക്ക് ഇതില്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അസം സര്‍ക്കാര്‍ പാസാക്കിയ മുസ്‌ലിം വിവാഹ, വിവാഹമോചന ബില്‍ 2024 എന്നിവയൊക്കെ മുസ്‌ലിംകളെ തുടച്ചുനീക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് എം.എല്‍.എമാരായ ജാക്കീര്‍ ഹുസൈന്‍ സിക്ദാറും വാജെദ് അലി ചൗധരിയും അസം സര്‍ക്കാറിന്റെ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.ശര്‍മ്മയുടെ തീരുമാനം ദേശവിരുദ്ധമാണെന്ന് സി.പി.ഐ.എം നേതാവ് ഹന്നന്‍ മൊല്ല പറഞ്ഞു, ‘ഇത് ഹീനമായ തീരുമാനമാണ്, ഹിമന്ത ഏറ്റവും ക്രൂരനായ ന്യൂനപക്ഷ വിദ്വേഷിയാണ്. അദ്ദേഹം നിരന്തരമായി ന്യൂനപക്ഷത്തിനെതിരെ വിഷം തുപ്പുന്നു. ഇത് രാജ്യത്തിന് അപകടകരമാണ്. ന്യൂനപക്ഷ സമുദായത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പുതിയ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇത് എന്റെ മാത്രം തീരുമാനമല്ലെന്നും നിയമസഭയുടെ കൂട്ടായ തീരുമാനമാണെന്നുമാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നല്‍കിയ വിശദീകരണം. എന്നാല്‍ സമൂഹത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ള കൊളോണിയല്‍ സമ്പ്രദായം ഇല്ലാതാക്കുകയാണ് ഇത്തരം നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സ്പീക്കര്‍ ബിശ്വജിത് ഡൈമറിയുടെ വിശദീകരണം. രണ്ട് മണിക്കൂര്‍ ഇടവേള അവസാനിപ്പിക്കുന്നതു വഴി ആ സമയം കാര്യക്ഷമമായ മറ്റു പദ്ധതികള്‍ക്ക് വിനിയോ?ഗിക്കാമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെയാണ് അവസാനമായി എം.എല്‍.എമാര്‍ക്ക് നമസ്‌കാരത്തിനായി ഇടവേള നല്‍കിയത്.

webdesk13: