X

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശരീരഭാഗങ്ങള്‍ കാണാതായ സംഭവം; ആക്രിക്കച്ചവടക്കാരനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലാബില്‍ നിന്നും ശരീരഭാഗങ്ങള്‍ കാണാതായ സംഭവത്തില്‍ ആക്രിക്കച്ചവടക്കാരനെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശ് സ്വദേശി ഈശ്വര്‍ ചന്ദിനെതിരെ (25)യാണ് കേസെടുത്തത്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. മോഷണക്കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

ശസ്ത്രക്രിയയിലൂടെ എടുത്ത സാമ്പിളുകള്‍ എങ്ങനെ കാണാതായി എന്നും ആക്രിക്കച്ചവടക്കാരന് എങ്ങനെ ലഭിച്ചു എന്നുമുള്ള വിശദീകരണങ്ങള്‍ ആശുപത്രി അധികൃതര്‍ അന്വേഷിച്ചുവരികയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും പതിനേഴ് സാമ്പിളുകളാണ് കാണാതായത്.

ആംബുലന്‍സില്‍ ഡ്രൈവറിന്റെയും അറ്റന്‍ഡറുടെയും മേല്‍നോട്ടത്തിലാണ് സാമ്പിളുകള്‍ ലാബുകളിലേക്ക് കൊടുത്തുവിടുന്നത്. ഇങ്ങനെ കൊടുത്തുവിട്ട 17 സാമ്പിളുകള്‍ കാണുന്നില്ലെന്നു കണ്ടതോടെ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ ആക്രി കച്ചവടക്കാരന്‍ പിടിയിലാവുകയായിരുന്നു. ആക്രിയാണെന്ന് കരുതി ഇത് എടുത്തതെന്നാണ് മൊഴി. അതേസമയം എവിടെ നിന്നാണ് ഇയാള്‍ക്ക് ഈ സാമ്പിളുകള്‍ സൂക്ഷിച്ച കാരിയര്‍ ലഭിച്ചതെന്ന് വ്യക്തമല്ല.

webdesk17: