X

ഹെലികോപ്ടര്‍ തകര്‍ന്ന് അറബിക്കടലില്‍ കാണാതായ സംഭവം; കോസ്റ്റ് ഗാര്‍ഡ് പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി

ഇന്ത്യന്‍ തീരരക്ഷാസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് അറബിക്കടലില്‍ കാണാതായ സംഭവത്തില്‍ കോസ്റ്റ് ഗാര്‍ഡ് പൈലറ്റിന്റെ മൃതദേഹം ഒരു മാസത്തിന് ശേഷം കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സെപ്റ്റംബര്‍ രണ്ടിനാണ് പോര്‍ബന്തറിന് സമീപം അറബിക്കടലില്‍ ഹെലികോപ്ടര്‍ വീണത്. തുടര്‍ന്ന് മൂന്ന് ജീവനക്കാരെ കാണാതായിരുന്നു. രണ്ട് ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. പൈലറ്റായ രാകേഷ് കുമാര്‍ റാണയെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുകയായിരുന്നു.

വ്യാഴാഴ്ചയാണ് പോര്‍ബന്തറിന് 55 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി കടലില്‍ നിന്ന്് റാണയുടെ മൃതദേഹം കണ്ടെടുത്തെത്. ഇന്ത്യന്‍ നാവികസേനയും കോസ്റ്റുഗാര്‍ഡും ചേര്‍ന്ന റാണയെ കണ്ടെത്താന്‍ നിരന്തരമായ തിരച്ചില്‍ നടത്തിയിരുന്നു. റാണയുടെ ഭൗതികാവശിഷ്ടങ്ങള്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

കോസ്റ്റ് ഗാര്‍ഡിന്റെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ പോര്‍ബന്തര്‍ തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള മോട്ടോര്‍ ടാങ്കറായ ‘ഹരിലീല’യില്‍ പരിക്കേറ്റ ഒരാളെ പുറത്തെടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

എന്നാല്‍ ഇതില്‍ ഉണ്ടായിരുന്ന ഒരാളെ ഉടന്‍ രക്ഷപ്പെടുത്തിയെങ്കിലും മൂന്നുപേരെ കാണാതായിരുന്നു. ഒരു ദിവസത്തിന് ശേഷം രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. എന്നാല്‍ റാണയെ കണ്ടെത്തനായിരുന്നില്ല.

 

webdesk17: