X
    Categories: indiaNews

മധ്യപ്രദേശില്‍ ലിവിങ് പങ്കാളിയെ കൊന്ന് മൃതദേഹം എട്ടുമാസത്തോളം ഫ്രിഡ്ജില്‍ സൂക്ഷിച്ചു; യുവാവ് അറസ്റ്റില്‍

മധ്യപ്രദേശില്‍ ലിവിങ് പങ്കാളിയെ കൊന്ന് മൃതദേഹം എട്ടുമാസത്തോളം ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിന്‍ സ്വദേശി സഞ്ജയ് പട്ടിദാറാണ് പിടിയിലായത്. പിങ്കി പ്രജാപതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് 8 മാസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഫ്രിഡ്ജില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തില്‍ പിങ്കിയുടെ ആഭരണങ്ങളുമുണ്ടായിരുന്നു. കൈകള്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ടിരുന്നു. ഇവര്‍ക്കു 30 വയസ്സ് തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു. വിവാഹിതനായ പട്ടിദാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി യുവതിയുമായി ലിവിങ് ടുഗതറിലായിരുന്നു. വിവാഹം കഴിക്കാന്‍ യുവതി നിര്‍ബന്ധിച്ചതോടെ പട്ടിദാര്‍ സുഹൃത്തിന്റെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് വിവരം.

2023 ജൂണില്‍ പട്ടിദാര്‍ ഇന്‍ഡോര്‍ സ്വദേശിയില്‍ നിന്നും വീട് വാടകയ്‌ക്കെടുക്കുകയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം വീട് ഒഴിഞ്ഞെങ്കിലും രണ്ടു മുറികളില്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നു. ഇതു വൈകാതെ മാറ്റുമെന്നാണ് അറിയിച്ചിരുന്നത്. ഇടയ്ക്കിടെ ഇവിടെയെത്തുകയും ചെയ്തിരുന്നു.

ഇതിനിടെ ഈ വീട് മറ്റൊരു താമസക്കാര്‍ക്ക് ഉടമ വാടകയ്ക്ക് കൊടുത്തു. പുതിയ താമസക്കാര്‍ ഈ മുറികളും തുറന്നുകൊടുക്കണമെന്ന് ഉടമയോട് ആവശ്യപ്പെട്ടു. മുറിയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്ന് ദുര്‍ഗന്ധമുണ്ടായപ്പോള്‍ താമസക്കാര്‍ ഉടമയെ അറിയിച്ചു. അയാളെത്തി മുറി തുറന്നപ്പോഴാണ് ഫ്രിഡ്ജില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

webdesk18: