X

പി ആർ ഏജൻസിയില്ലെന്ന് പറഞ്ഞാൽ ഉണ്ടായ ക്ഷീണം മാറുമോ; സി.പി.എം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രിക്കു നേരെ ചോദ്യങ്ങൾ

അഭിമുഖ വിവാദത്തില്‍ സി.പി.എം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രിക്ക് നേരെ ചോദ്യങ്ങള്‍. അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം ഉണ്ടാക്കിയ ക്ഷീണത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്നും ദ ഹിന്ദുവിന്റെ വിശദീകരണം കൂടുതല്‍ പരിക്ക് ഉണ്ടാക്കിയില്ലേയെന്നും സംസ്ഥാന സമിതിയില്‍ ചോദ്യമുയര്‍ന്നു. പി ആര്‍ ഏജന്‍സിയില്ലെന്ന് പറഞ്ഞാല്‍ ഉണ്ടായ ക്ഷീണം മാറുമോയെന്നും അംഗങ്ങള്‍ ചോദിച്ചു.സംസ്ഥാന സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ന്നത്. സംസ്ഥാന സമിതിയില്‍ പി ആര്‍ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.

പി ആര്‍ ഇല്ലെന്ന് ഒറ്റ വാചകത്തില്‍ പറഞ്ഞുകൊണ്ടായിരുന്നു നിഷേധം. ദിനപത്രത്തിന് അഭിമുഖം നല്‍കാന്‍ പിആര്‍ ഏജന്‍സിയെ ബന്ധപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടികെ ദേവകുമാറിന്റെ മകന്‍ സുബ്രഹ്മണ്യം ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരന്തരം ആവശ്യപ്പെട്ടത് പ്രകാരമാണ് അഭിമുഖം അനുവദിച്ചത്. പിആറിന് വേണ്ടി ആരെയും നിയോഗിക്കുകയോ ആര്‍ക്കും പണം നല്‍കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവിലെ രാഷ്ട്രീയ ആരോപണങ്ങളെക്കുറിച്ച് വിശദീകരിച്ച മുഖ്യമന്ത്രി സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും വ്യക്തമാക്കി. എഡിജിപി-ആര്‍എസ്എസ് ചര്‍ച്ച സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദ ഹിന്ദു ദിനപത്രത്തെ പൂര്‍ണമായി തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. താനോ സര്‍ക്കാരോ ഒരു പിആര്‍ ഏജന്‍സിയെയും അഭിമുഖത്തിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും പി ആര്‍ പ്രവര്‍ത്തനത്തിനായി പണം ചിലവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തന്റെ ഇന്റര്‍വ്യൂവിന് ഹിന്ദു ആവശ്യപ്പെടുന്നുവെന്ന് പറഞ്ഞത് ആലപ്പുഴയിലെ മുന്‍ എം.എല്‍.എ ദേവകുമാറിന്റെ മകന്‍ ആണ്. അത് തനിക്കും താത്പര്യമുള്ള കാര്യമായതുകൊണ്ട് സമ്മതിച്ചു.

സമയം കുറവായിരുന്നു. രണ്ട് പേരായിരുന്നു അഭിമുഖത്തിന് എത്തിയത്. താന്‍ പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ല എന്ന് പറയുമ്പോഴും ഹിന്ദു ദിനപത്രത്തിനെതിരെ നടപടിയെടുക്കാനില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. നിയമനടപടിയില്ലേ എന്ന ചോദ്യത്തില്‍ നിന്ന് ഹിന്ദു മാന്യമായി ഖേദം പ്രകടിപ്പിച്ചല്ലോ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയിരുന്നു.

webdesk13: