X

കൈക്കൂലി കേസില്‍ ഇടുക്കി ഡി.എം.ഒ റിമാന്‍ഡില്‍

മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനു വേണ്ടി 75,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായ ഇടുക്കി ഡി.എം.ഒ ഡോ. എല്‍. മനോജിനെ (52) മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. 14 ദിവസത്തേക്കാണ് എല്‍. മനോജിനെ റിമാന്‍ഡ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഡി.എം.ഒയെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ബുധനാഴ്ച ഓഫിസില്‍ എത്തിയ മനോജിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഒരു ലക്ഷം രൂപയാണ് ഡി.എം.ഒ കൈക്കൂലി ആവശ്യപ്പെട്ടതെന്ന് വിജിലന്‍സ് പറയുന്നു. എന്നാല്‍ ഹോട്ടല്‍ മാനേജര്‍ തുക കുറക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് ഓഫിസിലെത്തിയപ്പോള്‍ 75,000 രൂപയാക്കി കുറക്കുകയായിരുന്നു. ഡ്രൈവറുടെ ഫോണ്‍ നമ്പറില്‍ ഗൂഗിള്‍ പേ ചെയ്യാനായിരുന്നു നിര്‍ദേശം.

എന്നാല്‍ മാനേജര്‍ പണം അയച്ചതിന് പിന്നാലെ ഹോട്ടലുടമ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഡോ. മനോജിനെയും ഡ്രൈവര്‍ രാഹുല്‍ രാജിനെയും വിജിലന്‍സ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.

 

webdesk17: