റാഗിംഗ് വിരുദ്ധ നിയമ പരിഷ്‌കരണത്തിനുള്ള കര്‍മ്മ സമിതി അടിയന്തിരമായി രൂപീകരണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: റാഗിംഗ് വിരുദ്ധ നിയമ പരിഷ്‌കരണത്തിനുള്ള കര്‍മ്മ സമിതി അടിയന്തിരമായി രൂപീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കര്‍മ്മ സമിതിയുടെ കരട് രൂപം ഒരാഴ്ചയ്ക്കകം അറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. നിയമ സേവന അതോറിറ്റിയുടെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷകള്‍ അംഗീകരിച്ചില്ല.

സര്‍ക്കാര്‍ രൂപീകരിക്കുന്ന കര്‍മ്മ സമിതിക്ക് മുന്നില്‍ വിശദാംശങ്ങള്‍ നല്‍കാനും അപേക്ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊതുതാല്‍പര്യ ഹര്‍ജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.

നിലവിലുള്ള റാഗിംഗ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്ത് ഉയരുന്ന റാഗിംഗ് കേസുകളുടെ പശ്ചാത്തലത്തില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. റാഗിംഗ് കര്‍ശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യമാണെന്നും റാഗിംഗ് വിരുദ്ധ നിയമത്തിന് കീഴില്‍ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും റാഗിംഗ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നത് ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങളും ഡിവിഷന്‍ ബെഞ്ച് നല്‍കിയിരുന്നു. യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും റാഗിംഗ് വിരുദ്ധ നിയമത്തില്‍ മാറ്റം വരുത്തുന്നതിന് കര്‍മ്മ സമിതി രൂപീകരിച്ച് പഠനം നടത്തണമെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.

 

webdesk17:
whatsapp
line