തന്നെ തട്ടിക്കൊണ്ടുപോയതും ഉപദ്രവിച്ചതും ഭീഷണിപ്പെടുത്തിയതുമെല്ലാം സിപിഎം നേതാക്കളാണ്; കലാ രാജു

കൂത്താട്ടുകുളം നഗരസഭാ സംഘര്‍ഷത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ രംഗത്തെത്തി സിപിഎം കൗണ്‍സിലര്‍ കലാ രാജു. തന്നെ തട്ടിക്കൊണ്ടുപോയതും ഉപദ്രവിച്ചതും ഭീഷണിപ്പെടുത്തിയതുമെല്ലാം സിപിഎം പാര്‍ട്ടി നേതാക്കളാണെന്ന് കലാ രാജു മാധ്യമങ്ങളോട് പറഞ്ഞു. ചതിച്ചിട്ട് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്ന് ആക്രോശിച്ചുകൊണ്ടാണ് ഒരു കൂട്ടം പ്രവര്‍ത്തകര്‍ തനിക്കുനേരെ പാഞ്ഞടുത്തത്. ഒരു സ്ത്രീയാണെന്ന പരിഗണന പോലും നല്‍കാതെ പൊതുമധ്യത്തില്‍ തന്റെ വസ്ത്രങ്ങള്‍ വലിച്ചുപറിക്കുന്ന നിലയുണ്ടായി.

ചെയര്‍പേഴ്‌സനും വൈസ് ചെയര്‍പേഴ്‌സനും എതിരെ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ, യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച കൗണ്‍സിലര്‍ കലാ രാജുവിനെ സിപിഎം നേതാക്കള്‍ ഏരിയ കമ്മിറ്റി ഓഫിസിലേക്ക് ബലമായി മാറ്റുകയായിരുന്നു. കാറില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ ഡോറിനിടയില്‍ കാല്‍ കുടുങ്ങിയ കാര്യം പറഞ്ഞപ്പോള്‍ അതെല്ലാം ഞങ്ങള്‍ മുറിച്ച് എത്തിച്ചേക്കാമെന്ന് ഒരു സിപിഎം പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയെന്നും കലാ രാജു വെളിപ്പെടുത്തി. മക്കളെ കാണണമെന്ന് പറഞ്ഞിട്ട് അവര്‍ കാണാന്‍ സമ്മതിച്ചില്ല. ഉന്തും തള്ളിനുമിടെ തനിക്ക് നെഞ്ചിന് പരുക്കേറ്റതിനാല്‍ നെഞ്ചുവേദനയെടുക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ ഗ്യാസിന്റെ മരുന്ന് മാത്രം തരികയും പോകാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. ഇത്രയും പ്രശ്നങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ തുടരണോ എന്ന് ആലോചിക്കേണ്ടി വരുമെന്നും കലാ രാജു സൂചിപ്പിച്ചു

webdesk18:
whatsapp
line