മൂന്ന് വര്‍ഷം കൊണ്ട് മൂന്നു ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചെന്നത സർക്കാറിന്‍റെ അവകാശവാദം കള്ളക്കണക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എറണാകുളം ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ക്ക് മറുപടി നല്‍കി.
തെറ്റായ കണക്കുകള്‍ നിരത്തി ഏച്ചുകെട്ടിയ കാര്യങ്ങളാണ് സര്‍ക്കാര്‍ പറയുന്നത്. ഒന്നാം കോവിഡ് മരണ നിരക്ക് മറച്ചുവച്ചുകൊണ്ടു പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ചു കൊണ്ട് ബി.ബി.സിയെ പോലും തെറ്റിദ്ധരിപ്പിച്ചു. 28,000 മരണങ്ങളാണ് ഒളിപ്പിച്ചു വച്ചത്. ഇപ്പോള്‍ കണക്കുകള്‍ പരിശോധിച്ചാല്‍, ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ ഉണ്ടായ രണ്ടാമത്തെ സംസ്ഥാനമാണെന്ന് മനസിലാക്കാം. പിന്നീട് ബി.ബി.സി തന്നെ അത് തിരുത്തി. ഇതിന് സമാനമാണ് വ്യാവസായിക വളര്‍ച്ച സംബന്ധിച്ച ഇപ്പോഴത്തെ അവകാശവാദങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുന്ന ഏക ജാലക സംവിധാനമായ കെ സ്വിഫ്റ്റ് പ്രകാരം 01-01-2022 മുതല്‍ 01-02-2025 വരെ വെറും 64,528 എം.എസ്.എം.ഇ കള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നിട്ടും ഏതു രേഖയുടെ അടിസ്ഥാനത്തിലാണ് മൂന്ന് ലക്ഷം എന്ന കണക്ക് എന്ന് സര്‍ക്കാര്‍ വ്യക്താക്കണം. കേരളത്തില്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ നഷ്ടത്തിലാകുന്നവയുടെ എണ്ണം വര്‍ധിക്കുകയാണ്. 2021-22 ല്‍ സംസ്ഥാനത്തെ 26 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ ആയിരുന്നപ്പോള്‍ 2022-23 ല്‍ അത് 30 ഉം 2023 -24 ല്‍ 33 ആയി ഉയര്‍ന്നു.
സംസ്ഥാനത്തെ ഐ.ടി വികസനത്തില്‍ അഭൂതപൂര്‍വമായ വികസനം നടന്നു എന്നാണ് സര്‍ക്കാറിന്‍റെ മറ്റൊരു വാദം. 2012-13 ല്‍ ടെക്‌നോപാര്‍ക്കില്‍ 285 കമ്പനികള്‍ ഉണ്ടായിരുന്നത് 2015-16 ല്‍ യു.ഡി.എഫ് കാലത്ത് 390 ആയി ഉയര്‍ന്നു. അതായത് 37% വര്‍ധനവ്. എന്നാല്‍ ഈ സര്‍ക്കാറിന്‍റെ കാലത്ത് ഇക്കണോമിക് റിവ്യൂ പ്രകാരം 2019-20 ല്‍ ടെക്‌നോപാര്‍ക്കില്‍ 450 കമ്പനികള്‍ ഉണ്ടായിരുന്നത് 2023-24 ല്‍ 490 ആയി ഉയര്‍ന്നു (5 വര്‍ഷം). അതായത് 8 ശതമാനം വര്‍ധനവ്.
കേരളത്തിന്‍റെ പരമ്പരാഗത വ്യവസായങ്ങളും കടുത്ത പ്രതിസന്ധി നേരിടുക്കുകയാണ്. കയര്‍, കൈത്തറി, ഖാദി, മണ്‍പാത്ര വ്യവസായം ഉള്‍പ്പെടെയുള്ളവയെല്ലാം സമാനകളില്ലാത്ത പ്രതിസന്ധിയിലാണ്. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളെ സഹായിക്കാന്‍ യാതൊന്നും ചെയ്യാത്ത സര്‍ക്കാര്‍ കേരളത്തില്‍ വ്യവസായ വളര്‍ച്ച ഉണ്ടായി എന്ന നരേറ്റീവ് ഉണ്ടാക്കുമ്പോള്‍ ഇതായിരുന്നു യാഥാര്‍ത്ഥ്യമെന്ന് എല്ലാവര്‍ക്കും ഉണ്ടാകണം. ശശി തരൂരിനല്ല, കേരളത്തിലെ മുഖ്യമന്ത്രി ഇന്നലെ പറഞ്ഞതിനുള്ള മറുപടിയാണ് ഇതെന്നും വി.ഡി. സതീശൻ പറഞ്ഞു.