X
    Categories: News

ഗ്രീഷ്മയ്ക്ക് തിരിച്ചടി; ഷാരോൺ വധക്കേസ് അന്തിമ റിപ്പോർട്ട് റദ്ദാക്കില്ല

ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി. കേസിലെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. എന്നാല്‍ ഈ വാദം നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് മാത്രമേ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂവെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ സമാനമായ ഹര്‍ജി ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഗ്രീഷ്മയുമായി അടുപ്പത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിലും ജ്യൂസിലും വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്. ഗ്രീഷ്മയും ഷാരോണും പ്രണയത്തിലായിരുന്നു. 2022 ഒക്ടോബര്‍ 14നു ഗ്രീഷ്മ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നാണ് കേസ്. ഗുരുതരാവസ്ഥയിലായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ 2022 ഒക്ടോബര്‍ 25നു മരിച്ചു.

ഷാരോണിന്റെ മരണം വിവാദമായതോടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല്‍ കുമാറും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇതേ കേസില്‍ ഇവരെയും പൊലീസ് പ്രതി ചേത്തിട്ടുണ്ട്. കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു ഗ്രീഷ്മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ഒക്ടോബറില്‍ തള്ളിയിരുന്നു

 

webdesk13: