X

അന്ധവിശ്വാസ നിരോധന ബില്ലിന്റെ കരട് ആഭ്യന്തര വകുപ്പില്‍ ഉറങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അന്ധവിശ്വാസവും അനാചാരവും തടയാനുള്ള നിയമനിര്‍മാണത്തിനായി നിയമപരിഷ്‌കരണ കമീഷന്‍ സമര്‍പ്പിച്ച കരട് ബില്‍ കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ ആഭ്യന്തര വകുപ്പിന്റെ ഫയലില്‍ ഉറങ്ങുന്നു. അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷംവരെ തടവും ഒരു ലക്ഷംരൂപ പിഴയും ഉറപ്പാക്കുന്നതാണ് നിയമം. കേരളത്തെ ഞെട്ടിച്ച നരബലി സംഭവം പുറത്തുവന്നതിനു പിന്നാലെ നിയമനിര്‍മാണ ചര്‍ച്ചകള്‍ സജീവമായതോടെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥ വ്യക്തമായത്.

മന്ത്രവാദം, കൂടോത്രം, നഗ്‌നരാക്കി നടത്തിക്കല്‍, പ്രേതബാധ ഒഴിപ്പിക്കല്‍, നിധി തേടിയുള്ള ഉപദ്രവം, ചികിത്സ തടയല്‍ തുടങ്ങിയവ ശിക്ഷാര്‍ഹമാണ്. മന്ത്രവാദത്തിന്റെ പേരില്‍ ലൈംഗികമായി പീഡിപ്പിക്കലും കടുത്ത കുറ്റമാണ്. ഓരോന്നിനുമുള്ള ശിക്ഷ കരടില്‍ വിശദമാക്കിയിട്ടുണ്ട്. കരട് ബില്‍ ജസ്റ്റിസ് കെ.ടി തോമസ് ചെയര്‍മാനായ നിയമപരിഷ്‌കരണ കമീഷനാണ് തയാറാക്കിയത്. ബില്ലില്‍ ക്രിമിനല്‍ നടപടികള്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതിനാല്‍ ആഭ്യന്തര വകുപ്പിന്റെ കൂടി വിശദപരിശോധന ആവശ്യമായതിനാലാണ് വകുപ്പിന് കൈമാറിയത്. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് യു.ഡി.എഫ് എം.എല്‍.എയായിരുന്ന പി.ടി തോമസാണ് ഇതുമായി ബന്ധപ്പെട്ട സ്വകാര്യബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്. അന്ന് മുഖ്യമന്ത്രിക്കു വേണ്ടി മറുപടി നല്‍കിയ മന്ത്രി എ.സി മൊയ്തീന്‍ ബില്ലിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഔദ്യോഗികമായി ബില്ല് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കരട് ബില്ല് സര്‍ക്കാരിന്റെ പരിഗണനയിലിരിക്കെ തന്നെ ഭരണപക്ഷ എം.എല്‍.എയായ കെ.ഡി പ്രസേനന്‍ ഈ ആവശ്യം നിയമസഭയില്‍ ഉന്നയിച്ചിരുന്നു.

Test User: