മാനന്തവാടി പഞ്ചാരകൊല്ലിക്ക് സമീപം കമ്പമലയില്‍ വീണ്ടും കാട്ടുതീ

വയനാട് പഞ്ചാരകൊല്ലിക്ക് സമീപം വീണ്ടും കാട്ടുതീ. മാനന്തവാടി തലപ്പുഴക്കടുത്ത് കമ്പമലയിലാണ് ഇന്നുച്ചയോടെ കാട്ടു തീ പടര്‍ന്നത്. കഴിഞ്ഞ ദിവസം കാട്ടുതീ ഉണ്ടായ പ്രദേശത്തോട് ചേര്‍ന്നാണ് ഇന്നും തീപടര്‍ന്നിട്ടുള്ളത്. എന്നാല്‍ മനപൂര്‍വം പുല്‍മേടുകള്‍ക്ക് ആരോ തീ വെച്ചതാകാമെന്ന് നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു.

പ്രദേശത്ത് കാട്ടു തീ പടര്‍ന്നെന്ന് വിവരമറിഞ്ഞ് എത്തിയ വനപാലകരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും തീ നിയന്ത്രണവിധേയമാക്കി. ഇന്നലെ പടര്‍ന്ന കാട്ടു തീയില്‍ രണ്ടു മലകളിലെയും പുല്‍മേടുകളും, ചെടികളുമടങ്ങിയ അടിക്കാട് പൂര്‍ണമായി കത്തി നശിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. എന്നാല്‍ വീണ്ടും തീ പടര്‍ന്നതോടെ സംഭവം ആസൂത്രിതമാണെന്ന് നിഗമനത്തിലാണ് വനം വകുപ്പ്.

ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശം ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നതായും ഡിഎഫ്ഒ പറഞ്ഞു. ജനവാസ മേഖലയിലേക്ക് തീ പടരും മുമ്പ് വിധേയമാക്കിയെങ്കിലും തീ പടരാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് ഗൗരവതരമായ അന്വേഷണത്തിലാണ് വനംവകുപ്പ്.

webdesk18:
whatsapp
line