X

റയലിന് ബ്രസീലിയന്‍ ഭീഷണി

 

2017 നല്ല വര്‍ഷമാണ് റയല്‍ മാഡ്രിഡിന്. നാല് ലോകോത്തര കിരീടങ്ങളാണ് സിദാന്റെ സംഘം മാഡ്രിഡിലെ റയല്‍ ഷോക്കേസില്‍ എത്തിച്ചിരിക്കുന്നത്. സുവര്‍ണ വര്‍ഷം വിടവാങ്ങാനിരിക്കെ അഞ്ചാമതൊരു കിരീടവും കൂടി റയലിന് സ്വന്തമാക്കാനാവുമോ…? ഇന്നാണ് ഫിഫ ലോക ക്ലബ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടം.
റയലിനെതിരെ കളിക്കുന്നത് ബ്രസീലിലെ ചാമ്പ്യന്‍ ടീമായ ഗ്രീമിയോ. കോപ ലിബര്‍ട്ടഡോറസ് ജേതാക്കളായ യുവ ബ്രസീലിയന്‍ സംഘം ചില്ലറക്കാരല്ല. റയലിന്റെ സമീപകാല ഫോം പരിഗണിക്കുമ്പോള്‍ മല്‍സരം ഏകപക്ഷീയമാവാനും സാധ്യത കുറവാണ്. ലൂസേഴ്‌സ് ഫൈനലും ഇന്ന് നടക്കും. വൈകീട്ട് ആറിന് അബുദാബിയിലെ ചാമ്പ്യന്‍ ക്ലബായ അല്‍ ജസീറ മെക്‌സിക്കോയില്‍ നിന്നുള്ള കോണ്‍കാഫ് ചാമ്പ്യന്‍ാരായ പച്ചൂക്കയുമായി കളിക്കും. സ്പാനിഷ് ലാലീഗ കിരീടം, യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം,യുവേഫ സൂപ്പര്‍ കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്-ഈ നാല് കിരീടങ്ങള്‍ 2017 ഏപ്രിലിനും ഓഗസ്റ്റിനുമിടയിലാണ് റയല്‍ സ്വന്തമാക്കിയത്.
പക്ഷേ 2017 ല്‍ തന്നെ പുതിയ സീസണ്‍ ആരംഭിച്ചപ്പോള്‍ ഇതേ റയല്‍ ചാമ്പ്യന്‍ സംഘം തപ്പിതടയുകയാണ്. സ്പാനിഷ് ലാലീഗയില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്-ബാഴ്‌സലോണക്കും വലന്‍സിയക്കും പിറകില്‍. ചാമ്പ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടറില്‍ എത്തിയെങ്കിലും ഇംഗ്ലീഷ് ടീമായ ടോട്ടനത്തോട് വെംബ്ലിയില്‍ 1-3ന് തോറ്റത് നാണക്കേടായി. പ്രി ക്വാര്‍ട്ടര്‍ പോരാട്ടം ഫെബ്രുവരിയില്‍ നടക്കുമ്പോള്‍ മുന്നില്‍ വരുന്നതാവട്ടെ നെയ്മറും എഡിസന്‍ കവാനിയുമെല്ലാം ഉള്‍പ്പെടുന്ന പി.എസ്.ജിയുമായി. തപ്പിതടയുന്ന സംഘം ക്ലബ് ലോകകപ്പില്‍ അനായാസ വിജയം പ്രതീക്ഷിച്ചാണ് എത്തിയതെങ്കില്‍ സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ ആതിഥേയ ടീമായ അല്‍ ജസീറക്ക് മുന്നില്‍ അവസാന നിമിഷം വരെ മുട്ടുവിറച്ചു. ഒന്നാം പകുതിയില്‍ ജസീറ ഒരു ഗോളിന് മുന്നിട്ട് നിന്ന മല്‍സരത്തില്‍ റൊണാള്‍ഡോ പലവട്ടം നിറയൊഴിക്കാന്‍ ശ്രമിച്ചിട്ടും ജസീറ ഗോള്‍ക്കീപ്പര്‍ അലി കാഷിഫിയും പ്രതിരോധവും ചേര്‍ന്ന് സൂപ്പര്‍ സംഘത്തെ പിടിച്ചു കെട്ടുകയായിരുന്നു.
അവസാനം രണ്ടാം പകുതിയില്‍ കാഷിഫി പരുക്കുമായി പുറത്തായതിന് ശേഷമാണ് ജസീറയുടെ ഗോള്‍ വല ചലിപ്പിക്കാന്‍ റയലിന് കഴിഞ്ഞത്. ഇന്നത്തെ പ്രതിയോഗികള്‍ ബ്രസീല്‍ സംഘമാണ്. ശക്തര്‍ മാത്രം കളിക്കുന്ന ബ്രസീലിന്‍ ലീഗില്‍ കരുത്ത് കാട്ടിയവര്‍. ലാറ്റിനമേരിക്കയിലെ ചാമ്പ്യന്‍ ക്ലബുകള്‍ മാത്രം പങ്കെടുക്കുന്ന കോപ ലിബര്‍ട്ടഡോറസ് കപ്പിലെ ജേതാക്കള്‍. ഗ്രീമിയോ ഇവിടെ വന്നതിന് ശേഷം മൂന്ന് മല്‍സരങ്ങള്‍ കളിച്ചു. മൂന്നിലും ജയിച്ചു, ലിയോ മോറെയെ പോലെ അനുഭവസമ്പന്നരായ താരങ്ങളാണ് ടീമിന്റെ കരുത്ത്. സ്വതസിദ്ധമായ ബ്രസീലിയന്‍ ശൈലിയില്‍ കുറിയ പാസുകളുമായി മനോഹരമായി കളിക്കുന്നവര്‍.
സിദാന്‍ ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചപ്പോള്‍ പ്രകടിപ്പിച്ച വികാരം മല്‍സരം കടുപ്പമേറിയതാവുമെന്നാണ്. ജസീറയില്‍ നിന്നും ശക്തമായ വെല്ലുവിളി നേരിട്ട ടീമിന് അബുദാബിയിലെ മൈതാന പരിചയക്കുറവ് ഒരു ഘടകമാണെങ്കിലും കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ടീം ഇവിടെ തന്നെയുണ്ട്്. കാലാവസ്ഥയുമായി പൊരുത്തപ്പെട്ടിരിക്കുന്നു. എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കും അവസരമുണ്ടാവുമെന്നാണ സിദാന്‍ പറഞ്ഞത്. ജസീറക്കെതിരെ അവസാന പത്ത് മിനുട്ട് മാത്രം കളിക്കുകയും മികച്ച ഗോളും ഒപ്പം അക്രോബാറ്റിക് ഡൈവിംഗ് ഷോട്ടും നടത്തിയ ഗാരത് ബെയില്‍ ഇന്ന് ആദ്യ ഇലവനില്‍ കളിക്കുമോ എന്ന ചോദ്യത്തിന് അനുകൂലമായാണ് സിദാന്‍ പ്രതികരിച്ചത്. എങ്കില്‍ കരീം ബെന്‍സേമ റിസര്‍വ് ബെഞ്ചിലാവും. പക്ഷേ ജസീറക്കെതിര മികച്ച വേഗതയില്‍ കളിച്ചിരുന്നു ഫ്രഞ്ചുകാരനായ കരീം. ഗോളവസരങ്ങളെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രം. ഫിഫ ക്ലബ് ലോകകപ്പ് നിലനിര്‍ത്തുന്നതില്‍ ഇത് വരെ ഒരു യൂറോപ്യന്‍ സംഘവും വിജയിച്ചിട്ടില്ല. 2000 ത്തില്‍ ക്ലബ് ലോകകപ്പ് ഫോര്‍മാറ്റ് മാറ്റിയ ശേഷം നിലവിലെ ജേതാക്കള്‍ക്ക് കപ്പ് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.
1989-90 വര്‍ഷത്തില്‍ ഏ.സി മിലാനും, 1992-93 ല്‍ സാവോപോളോയും കിരീടം നേടിയിരുന്നു. അന്ന് ഇന്റര്‍നാഷണല്‍ കപ്പായിരുന്നു. ഫിഫ ക്ലബ് ലോകകപ്പായതിന് ശേഷമുള്ള റെക്കോര്‍ഡ് സ്വന്തമാക്കുകയാണ് സിദാന്റെ ലക്ഷ്യം. പോയ വര്‍ഷത്തില്‍ ജപ്പാനിലെ യോക്കാഹാമയിലായിരുന്നു ക്ലബ് ലോകകപ്പ്. അന്ന് കലാശപ്പോരാട്ടത്തില്‍ റയലിനെ എതിരിട്ടത് കാഷിമ ആന്‍ഡലേഴ്‌സ് എന്ന ആതിഥേയ ടീമാണ്. അവര്‍ക്ക്് മുന്നിലും വിറച്ച് അവസാനം കൃസ്റ്റ്യാനോയുടെ ഹാട്രിക്കും അധികസമയവും വേണ്ടി വന്നു റയലിന് കിരീടം സ്വന്തമാക്കാന്‍.
അത്തരത്തിലുള്ള വെല്ലുവിളി സിദാന്‍ പ്രതീക്ഷിക്കുന്നുണ്ട്. മധ്യനിരക്കാരന്‍ ലുവാന്‍ ഗില്ലെര്‍മോ, ഡഗ്ലസ് സാന്‍ഡോസ്, ആര്‍തര്‍ എന്നിവര്‍ ബ്രസീലിയന്‍ സംഘത്തിലെ തുരുപ്പ് ചീട്ടുകളാണ്. മുന്‍നിരയില്‍ കളിക്കുന്ന ഫെര്‍ണാഡിഞ്ഞോ അബുദാബില്‍ മികവ് പ്രകടിപ്പിക്കുന്നുണ്ട്. മാര്‍സിലോ ഗ്രോഹെ എന്ന കാവല്‍ക്കാരനും ഫോമില്‍ തന്നെ. മാര്‍സിലോ ഒലിവേര, ലിയോ മോറെ, സീസറോ സാന്‍ഡോസ്, ബ്രൂണോ കോര്‍ട്‌സെ തുടങ്ങിയ പേരുകളും ബ്രസീലിന്‍ ഫുട്‌ബോളിന് സുപരിചിതമാണ്.
ജസീറയുമായുള്ള മല്‍സരത്തില്‍ റയല്‍ ഗോള്‍ക്കീപ്പര്‍ കീലര്‍ നവാസിന് കാര്യമായ ജോലിയുണ്ടായിരുന്നില്ല. പക്ഷേ പ്രത്യാക്രമണങ്ങള്‍ ജസീറ നടത്തിയപ്പോഴെല്ലാം അദ്ദേഹം പതറുകയും ചെയ്തു. രണ്ട് വട്ടം വലയില്‍ പന്തുമെത്തി. ഒരു തവണ വീഡിയോ റഫറല്‍ സമ്പ്രദായമാണ് ടീമിന് തുണയായത്. ഇതേ ശൈലി തന്നെയായിരിക്കും ഇന്ന് ഗ്രീമിയോ സ്വീകരിക്കുക. റയലിനെ പ്രതിരോധിച്ച് പ്രത്യാക്രമണത്തിലൂടെ ഗോള്‍ നേടുക.
ആക്രമണവും പ്രത്യാക്രമണവും-സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയം കാത്തിരിക്കുന്നത് ആ പോരാട്ടത്തിന് തന്നെയാണ്. അല്‍ ജസീറക്കാര്‍ മൂന്നാം സ്ഥാനം നേടുമോ എന്നറിയാന്‍ ലൂസേഴ്‌സ് ഫൈനല്‍ ആവേശവുമായി അബുദാബിക്കാരും ഇന്ന് സ്റ്റേഡിയത്തിലുണ്ടാവും.

chandrika: