പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ ഷാഫി അന്തരിച്ചു. 56 വയസായിരുന്നു. റഷീദ് എം.എച്ച്. എന്നാണ് യഥാർത്ഥ പേര്.
ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഈ മാസം 16-നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അർധരാത്രി 12.25നാണ് മരണം സംഭവിച്ചത്.സംവിധായക ജോഡികളായ റാഫി മെക്കാർട്ടിനിലെ റാഫിയുടെ സഹോദരൻ കൂടിയാണ് ഷാഫി. അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സഹോദരിയുടെ മകനാണ്. മലയാളികൾക്ക് ചിരിപ്പൂരം സമ്മാനിച്ച ഒട്ടനേകം സിനിമകളുടെ ശിൽപിയാണ് വിടവാങ്ങുന്നത്.
1968 ഫെബ്രുവരിയിൽ എറണാകുളത്താണ് ജനനം. 1996ൽ രാജസേനൻ സംവിധാനം ചെയ്ത ‘ദില്ലിവാലാ രാജകുമാരൻ’ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്റ്ററായിട്ടായിരുന്നു ഷാഫിയുടെ തുടക്കം. പിന്നീട് രാജസസേനന്റെ ചില ചിത്രങ്ങളിലും റാഫി മെക്കാർട്ടിന്റെ സിനിമകളിലും സിദ്ദിഖിന്റെ സിനിമയിലും സഹകരിച്ചു.
2001-ൽ ജയറാം നായകനായ ‘വൺമാൻ ഷോ’ എന്ന സിനിമയിലൂടെയാണ് ഷാഫി സ്വതന്ത്ര സംവിധായകനാകുന്നത്. പിന്നീട് ദിലീപ് നായകനായ ‘കല്യാണരാമൻ’, മമ്മൂട്ടി നായകനായ ‘തൊമ്മനും മക്കളും’, ‘മായാവി’ തുടങ്ങി പതിഞ്ചിലധികം സിനിമകൾ സംവിധാനം ചെയ്തു.
കല്യാണരാമൻ, പുലിവാൽ കല്യാണം, മജാ (തമിഴ്), ചോക്കലേറ്റ്, ലോലിപോപ്പ്, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, വെനീസിലെ വ്യാപാരി, 101 വെഡ്ഡിംഗ്സ്, 2 കൺട്രീസ്, ഒരു പഴയ ബോംബ് കഥ, ഷെർലക്ക് ടോംസ്, ചിൽഡ്രൻസ് പാർക്ക് എന്നീ സിനിമകളും സംവിധാനം ചെയ്തു.
ശുദ്ധ ഹാസ്യമാണ് ഷാഫി സംവിധാനം ചെയ്ത സിനിമകളിലെ ഹൈലൈറ്റ്. മേക്കപ്പ് മാൻ അടക്കം മൂന്ന് സിനിമകൾക്ക് ഷാഫി കഥ എഴുതി. ഷെർലക് ടോംസ് എന്ന സിനിമയിൽ കഥ, തിരക്കഥ രചിച്ചതും ഷാഫിയായിരുന്നു. ലോലിപോപ്പ്, 101 വെഡ്ഡിംഗ്സ് എന്നീ സിനിമകൾ നിർമിച്ച് നിർമാണ രംഗത്തും ഷാഫി തന്റെ കഴിവുതെളിയിച്ചു.