X
    Categories: indiaNews

സ്ഥാനാർത്ഥി നിർണയത്തിൽ കുടുംബ വാഴ്ച; ജാർഖണ്ഡ് ബിജെപിയിൽ എംഎൽഎമാരുൾപ്പെടെ പത്തോളം പേർ രാജി വെച്ചു

സ്ഥാനാര്‍ഥി നിര്‍ണ്ണയ പ്രഖ്യാപനത്തിന് പിന്നാലെ ജാര്‍ഖണ്ഡ് ബിജെപിയില്‍ ഭിന്നത രൂക്ഷം. നിരവധി നേതാക്കള്‍ രാജിവെച്ചതായാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കുടുംബ വാഴ്ചയെന്ന് ആരോപിച്ചാണ് നേതാക്കളുടെ രാജി. എംഎല്‍എമാരുള്‍പ്പെടെ പത്തോളം പേര്‍ രാജി വെച്ചതായാണ് റിപ്പോര്‍ട്ട്.

മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയുടെ ഭാര്യക്കും, ചാമ്പയ് സോറന്റെ മകനും സീറ്റ് നല്‍കിയതിനെ ചൊല്ലിയാണ് ജാര്‍ഖണ്ഡിവലെ ബിജെപിയില്‍ തര്‍ക്കം ആരംഭിച്ചത്. മുന്‍ മുഖ്യമന്ത്രി രഘുബര്‍ദാസിന്റെ മരുമകള്‍ക്കും ബിജെപി സീറ്റ് നല്‍കിയിരുന്നു. ഇതോടെയാണ് ബിജെപിയില്‍ കുടുംബ വാഴ്ചയുണ്ടെന്ന ആരോപണവുമായി നേതാക്കള്‍ രം?ഗത്തെത്തിയത്. ഇത് പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള വഞ്ചനയാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. 21 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ ജംഷഡ്പൂര്‍ ഈസ്റ്റിലും നിലവിലെ ധനമന്ത്രി രമേശ്വര്‍ ഒറൗണ്‍ ലോഹര്‍ദഗയിലും മത്സരിക്കും.

ജെഎംഎം കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ ചേര്‍ന്ന് 70 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ഇന്ത്യ മുന്നണിയുടെ പ്രഖ്യാപനം. ബാക്കി സീറ്റുകള്‍ ആര്‍ജെഡിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും നല്‍കാന്‍ ധാരണയായിരുന്നു. എന്നാല്‍ ഓരോ പാര്‍ട്ടിക്കും എത്ര വീതം സീറ്റെന്ന് തീരുമാനിച്ചിരുന്നില്ല. സീറ്റ് വിഭജനം ധാരണയായ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

webdesk13: