X

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസ്; സി.പി.എമ്മിനെ വെട്ടിലാക്കി വീണ്ടും സൈബര്‍ പോരാട്ടം; ബാബുജാനെതിരെ വീണ്ടും ചെമ്പട കായംകുളം

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ സി.പി.എമ്മിനെ വെട്ടിലാക്കി വീണ്ടും സൈബര്‍ പോരാട്ടം. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സര്‍വകലാശാല സിന്‍ഡിക്കേറ്റംഗവുമായ കെ.എച്ച് ബാബുജാനെതിരെ വീണ്ടും ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിനെ സഹായിച്ചത് ബാബുജാന്‍ ആണെന്നാണ് പ്രധാന ആരോപണം. എഫ്.ബി. അക്കൗണ്ടുകള്‍ക്കെതിരെ സി.പി.എം നേതൃത്വം കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. അതേ സമയം കേസിലെ രണ്ടാം പ്രതി അബിന്‍ സി.രാജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ബാബുജാനേ ഉന്നം വച്ചാണ് ഇത്തവണ ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാന്യതയുടെ മുഖംമൂടിയണിഞ്ഞ ബാബുജാന്‍ ആട്ടിന്‍ തോലിട്ട ചെന്നായ ആണ്. സര്‍വകലാശാലയില്‍ നിന്ന് നിഖിലിന് തുല്യത സര്‍ട്ടിഫിക്കറ്റ് കൊടുത്തതും കോളേജ് മാനേജരെ ഭീഷണിപ്പെടുത്തി നിഖിലിന്റെ അഡ്മിഷന്‍ തരപ്പെടുത്തിയതും സി.പി.എം പാര്‍ട്ടി ഓഫീസ് അസിസ്റ്റന്റ് സെക്രട്ടറി ആയി നിഖിലിനെ നിയോഗിച്ചതും ബാബുജാന്‍ ആണെന്ന് പോസ്റ്റിലെ ആരോപണങ്ങള്‍.

നിഖിലിന്റെ ഫോണ്‍ കണ്ടെത്തിയാല്‍ കള്ളത്തരങ്ങള്‍ പുറത്താകുമെന്നും പോസ്റ്റില്‍ പരാമര്‍ശമുണ്ട്. ആരോപണങ്ങള്‍ ബാബുജാന്‍ നിഷേധിച്ചിരുന്നു.അതെ സമയം വ്യാജ സര്‍ട്ടിഫിക്കേറ്റ് കേസില്‍ നിഖിലിന് പുറമെ അബിന്‍ സി.രാജ് മറ്റാര്‍ക്കെങ്കിലും വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഓറിയോണ്‍ ഏജന്‍സിയുടമയെയും പോലീസ് പ്രതി ചേര്‍ത്തേക്കും. ഒളിവില്‍ കഴിയുന്ന ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്. അബിന്‍ സിരാജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യാനായി അന്വേഷണസംഘം ഇയാള്‍ക്ക് കസ്റ്റഡി അപേക്ഷയും നല്‍കും.

 

webdesk13: