X

യു.പിയില്‍ മുസ്‌ലിംകളെ തല്ലിച്ചതച്ച സംഭവത്തില്‍ തീവ്രഹിന്ദുത്വവാദികള്‍ അറസ്റ്റില്‍

ബംഗ്ലാദേശികള്‍ എന്നാരോപിച്ച് യു.പിയിലെ ഗാസിയാബാദില്‍ മുസ്‌ലിം കുടുംബങ്ങളെ തല്ലിച്ചതക്കുകയും അവരുടെ കുടിലുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവത്തില്‍ തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദുരക്ഷാദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ദള്‍ പ്രസിഡന്റ് പിങ്കി ചൗധരി, ഭുപേന്ദ്ര തോമര്‍, ഹരി ഓം എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യംചെയ്തുവരികയാണെന്ന് പൊലിസ് അറിയിച്ചു. ഗാസിയാബാദിലെ ഗുല്‍ദഹര്‍ റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന മുസ്‌ലിം കുടുംബങ്ങളാണ് അക്രമിക്കപ്പെട്ടത്.

മധുബാന്‍ ബാപുദാം പൊലിസ് സ്റ്റേഷന്‍ മേഖലയില്‍ വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഭവനരഹിതരായതിനെത്തുടര്‍ന്ന് പ്ലാസിറ്റിക് സീറ്റുകള്‍ കൊണ്ടുനിര്‍മിച്ച താല്‍ക്കാലിക കുടിലുകളില്‍ കഴിയുന്ന ഷാജഹാന്‍പൂര്‍ സ്വദേശികളെയാണ് 30ഓളം പേരടങ്ങുന്ന ഹിന്ദുത്വ സംഘം ആക്രമിച്ചത്. ബംഗ്ലാദേശികളെന്ന് ആരോപിച്ച് ഇവരെ ഇരുമ്പുദണ്ഡും സ്റ്റിക്കുകളും ഉപയോഗിച്ച് തല്ലിച്ചതക്കുകയായിരുന്നു. ഇവരുടെ വീടുകളും മറ്റുസാധനങ്ങളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. ഇവിടെ അഞ്ച് മുസ് ലിം കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരും രോഹിംഗ്യന്‍ വംശജരും എന്ന് വിളിച്ചായിരുന്നു ആക്രമണം. എന്നാല്‍, ആക്രമണത്തിനിരയായ ആരും ബംഗ്ലാദേശില്‍ നിന്നുള്ളവരല്ലെന്ന് അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ അഭിഷേക് ശ്രീവാസ്തവ അറിയിച്ചു. ഞങ്ങള്‍ അവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അഗ്നിക്കിരയാക്കലും കഴിഞ്ഞ് അക്രമികള്‍ പിരിഞ്ഞുപോയശേഷമാണ് പൊലിസ് എത്തിയതെന്നും മുസ്‌ലിം വീട്ടുകാരുടെ അയല്‍ക്കാരിയായ ലോച്ചോ ദേവി പറഞ്ഞു.

ഭാരതീയ ന്യായ സംഹിതയിലെ 115(2) (മുറിവേല്‍പ്പിക്കല്‍), 117(4) (ഗുരുതരമായി മുറിവേല്‍പ്പിക്കല്‍), 299 (മതവികാരങ്ങളെ വ്രണപ്പെടുത്തല്‍), 324 (5)(പൊതുമുതല്‍ നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ദൃക്സാക്ഷികളുടെ മൊഴികളും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തി. ഹിന്ദുത്വ സംഘത്തിലെ അംഗങ്ങള്‍ ഒരാളെ തടഞ്ഞുനിര്‍ത്തി പേര് ചോദിക്കുന്നത് കണ്ടതായി ദൃകസാക്ഷിയായ ഒരാള്‍ പറഞ്ഞു. പേര് രിഹാന്‍ എന്ന് പറഞ്ഞപ്പോള്‍, ബംഗ്ലാദേശിയെന്ന് വിളിച്ചും ഹിന്ദുക്കളെ മര്‍ദിക്കുമോ എന്ന് ചോദിച്ചും സംഘം അവനെ മര്‍ദിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംകളെ ആക്രമിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഹിന്ദുരക്ഷാ ദള്‍ തന്നെയാണ് ആക്രമണത്തിന്റെ വിഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചതും.

webdesk13: