X

ഇംഗ്ലണ്ട് 283ന് പുറത്ത്: ഷമിക്ക് മൂന്ന് വിക്കറ്റ്

മൊഹാഹലി: ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ 283ന് ഇന്ത്യ പുറത്താക്കി. 268ന് എട്ട് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിന് 15 റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ. 3.5 ഓവറിനുള്ളില്‍ അവരുടെ രണ്ട് വിക്കറ്റുകളും ഇന്ത്യ വീഴ്ത്തി. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റുകള്‍. ആദില്‍ റാഷിദിനെ(4) പാര്‍ത്ഥിവ് പട്ടേലിന്റെ കൈകളിലെത്തിച്ച ഷമി ഗാരെത് ബാറ്റിയെ(1) വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

ജയിംസ് ആന്‍ഡേഴ്‌സണ്‍(13)റണ്‍സുമായി പുറത്താകാതെ നിന്നു. 89 റണ്‍സെടുത്ത ബയര്‍സ്റ്റോവാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ജോസ് ബട്ട്ലര്‍ 43 റണ്‍സെടുത്തു. ജയന്ത് യാദവ്, ഉമേഷ് യാദവ്, രവീന്ദ്ര ജദേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞടുക്കുകയായിരുന്നു. ഹസീബ് ഹമീദിനെ(9) പുറത്താക്കി ഉമേഷ് യാദവാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. ഇംഗ്ലണ്ട് സ്‌കോര്‍ 32ല്‍ നില്‍ക്കെയായിരുന്നു ഹസീബ് പുറത്തായത്. 15 റണ്‍സെടുത്ത ജോ റൂട്ടും ക്യാപ്റ്റന്‍ അലസ്റ്റയര്‍ കുക്കും(27) മുഈന്‍ അലിയും(16) പുറത്തായതോടെ ഇംഗ്ലണ്ട് നാലിന് 87 എന്ന തകര്‍ന്ന നിലയിലായി.അഞ്ചാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്കും ബയര്‍ സ്റ്റോവുമാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്.

ഈ സഖ്യം 57 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ജദേജയെ ക്രീസ് വിട്ടടിക്കാനുള്ള സറ്റോക്കിന്റെ(29) ശ്രമം പരാജയപ്പെട്ടു. സ്റ്റോക്കിനെ ബീറ്റ് ചെയ്ത പന്ത് പാര്‍ത്ഥിവ് പട്ടേല്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു.പിന്നീട് വന്ന ബട്ട്ലറെ കൂട്ടുപിടിച്ച് ബയര്‍സ്റ്റോ സ്‌കോര്‍ ബോര്‍ഡ് 200 കടത്തി. ബട്ട്ലറെ കോഹ്ലിയുടെ കൈകളിലെത്തിച്ച് ജദേജ ഇംഗ്ലണ്ടിനെ വീണ്ടും പ്രതിരോധത്തിലാക്കി. സെഞ്ച്വറിയിലേക്ക് കുതിച്ച ബയര്‍സ്റ്റോവിനെ ജയന്ത് യാദവും വാലറ്റത്ത് ചെറുത്ത് നിന്ന ക്രിസ് വോക്സിനെ(25) ഉമേഷും മടക്കി. 177 പന്തില്‍ നിന്ന് ആറു ബൗണ്ടറികളുടെ മികവിലായിരുന്നു ബയര്‍സ്റ്റോവിന്റെ ഇന്നിങ്സ്.

chandrika: