X

ഡ്രഡ്ജര്‍ കാര്‍വാര്‍ തുറമുഖത്ത് എത്തി; ദൗത്യം പുനരാരംഭിക്കുന്നു

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള നിര്‍ണായകമായ തിരച്ചിലിനായി ഗോവയില്‍ നിന്നും പുറപ്പെട്ട ഡ്രഡ്ജര്‍ കാര്‍വാര്‍ തുറമുഖത്തെത്തി. അര്‍ജുന്‍ ഉള്‍പ്പടെയുള്ള മൂന്ന് പേര്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുക. ജൂലൈ പതിനാറിനാണ് ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുനൊപ്പം ലോറിയും കാണാതാവുന്നത്.

ടഗ് ബോട്ടുകളില്‍ ഘടിപ്പിച്ചാണ് ഡ്രഡ്ജര്‍ കാര്‍വാര്‍ തുറമുഖത്ത് എത്തിച്ചത്. പ്രതികൂല കാലാവസ്ഥയായതിനാല്‍ കഴിഞ്ഞദിവസം ഡ്രഡ്ജറിന്റെ യാത്ര നിര്‍ത്തിവെച്ചിരുന്നു. ഇന്ന് രാവിലെയാണ് ഡ്രഡ്ജര്‍ പുറപ്പെട്ടത്. ഡ്രഡ്ജര്‍ ആറ് മണിക്കൂര്‍ മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ എത്തിക്കാന്‍ സമയമെടുക്കുന്നതിനാല്‍ ഇന്ന് ഷിരൂരിലേക്ക് എത്താനുള്ള സാധ്യതയില്ല. പകരം നാളെ രാവിലെയാകും ഡ്രഡ്ജര്‍ പുറപ്പെടുകയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. കാലാവസ്ഥ നിരീക്ഷിച്ച ശേഷമായിരിക്കും ഷിരൂരിലേക്കുള്ള യാത്ര. നാവികസേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയ ഭാഗത്തായിരിക്കും ആദ്യഘട്ട തിരച്ചില്‍ നടത്തുക.

കടല്‍ കടന്ന് അഴിമുഖം താണ്ടി ഗംഗാവലി പുഴയിലേക്ക് ഡ്രെഡ്ജര്‍ പ്രവേശിപ്പിക്കുന്നത് സാങ്കേതികമായി ശ്രമകരമായ ദൗത്യമാണ്. ഡ്രഡ്ജര്‍ എത്തുന്ന മുറയ്ക്ക് ഗംഗാവലി പുഴയില്‍ തിരച്ചില്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ ഉത്തര കന്നഡ ജില്ലാ ഭരണകൂടം തുടങ്ങി. ലോറിയുടെ മുകളില്‍ പതിച്ച മുഴുവന്‍ മണ്ണും പാറകല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യുന്നതാണ് പ്രക്രിയ.

കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ആഗസ്റ്റ് പതിനാറിനാണ് അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. തുടന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടു കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

webdesk13: